മൂന്ന് രാജ്യക്കാർക്ക് യാത്രാ നിയന്ത്രണം.
Freepik
ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ യുഎഇ ആരോഗ്യ മന്ത്രാലയം കർശന യാത്രാ-സുരക്ഷാ മാർഗരേഖ പുറത്തിറക്കി. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎഇ പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ യുഎഇ പൗരന്മാരും താമസക്കാരും പൂർണമായി ഒഴിവാക്കണം. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ 21 ദിവസത്തിനിടെ ഇവിടെ സന്ദർശനം നടത്തിയവർക്കും പ്രവേശന നിയന്ത്രണമുണ്ടാകും.
ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ യുഎഇ വിമാനത്താവളങ്ങളിൽ കർശനമായ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കും. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്കായി ഐസൊലേഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 21 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ തുടരണം. ഈ കാലയളവിൽ പനി, തലവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങാതെ ഉടൻ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം.