അസുഖം മാറ്റാനും എംഡിഎംഎ; മരുന്നാക്കാൻ അനുമതി നൽകി ന്യൂസിലൻഡ്
വെല്ലിങ്ടൺ: ചികിത്സയ്ക്കായി രാസ ലഹരിയായ എംഡിഎംഎ ഉപയോഗിക്കാൻ അനുമതി നൽകി ന്യൂസിലൻഡ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) ചികിത്സയ്ക്കു വേണ്ടി എംഡിഎംഎ തെറാപ്പി ഉപയോഗിക്കാനുള്ള അനുമതിയാണ് ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡി നൽകിയിരിക്കുന്നത്. നൂതനമായ ചികിത്സകളിലേക്ക് കടക്കാൻ ന്യൂസിലൻഡ് പ്രതിജ്ഞാബന്ധമാണെന്ന് ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി ഡേവിഡ് സീമൂർ പറഞ്ഞു.
അതേ സമയം അംഗീകൃത സൈക്യാട്രിസ്റ്റിന്‍റെ പരിചരണത്തിൽ നിയന്ത്രിതമായ രീതിയിലാണ് എംഡിഎംഎ ഉപയോഗിക്കുന്ന തെറാപ്പി നടപ്പാക്കുക. ഒരു കാരണവശാലും രോഗികൾക്ക് വീട്ടിലേക്ക് മരുന്ന് കൊടുത്തു വിടില്ല. മാത്രമല്ല 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ ഈ ചികിത്സ ലഭിക്കുകയുള്ളൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എംഡിഎംഎ തെറാപ്പിയിലൂടെ ഓക്സിടോസിൻ, സെറോടോണിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനം കൂട്ടാമെന്നും അതു വഴി കടുത്ത ഭയം, ഉത്കണ്ഠ എന്നിവ കുറയ്ക്കാമെന്നുമാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.
ജീവിതത്തിൽ ഭയപ്പെടുത്തുന്നതോ നടുക്കുന്നതോ ആയ സംഭവങ്ങളിലൂടെ കടന്നു പോയവർക്കുണ്ടാകുന്ന മാനസിക പ്രശ്നമാണ് പിടിഎസ്ഡി. സംഭവമുണ്ടായി ഒരു മാസം മുതൽ അസുഖത്തിന്‍റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. കടുത്ത ദേഷ്യം, സങ്കടം, പേടിസ്വപ്നങ്ങൾ, ചിന്തകൾ എന്നിവയെല്ലാം അസുഖത്തിന്‍റെ ലക്ഷണങ്ങളാണ്.