ഇന്ത്യയിൽ വന്ന് പന്നിയിറച്ചി കഴിച്ചു; വിദേശിയുടെ തലച്ചോറിൽ 38 പരാദജീവികൾ
ലണ്ടൻ: ഇന്ത്യ സന്ദർശിച്ചു മടങ്ങിയ വിനോദസഞ്ചാരിയുടെ മസ്തിഷ്കത്തിൽ 38 പരാദജീവികളെ കണ്ടെത്തിയെന്ന് ഡോക്റ്റർമാർ. യുകെ സ്വദേശിയായ ലൗറി ഡെൻമാൻ എന്ന 42 വയസുകാരിയാണ് അസാധാരണമായ ആരോഗ്യ പ്രശ്നം നേരിട്ടത്. ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ എന്തെങ്കിലും അണുബാധയായിരിക്കാം മസ്തിഷ്കത്തിൽ പരാദങ്ങളുണ്ടാകാൻ കാരണം എന്നാണ് ഡോക്റ്റർമാരുടെ നിഗമനം.
2007ലാണ് മൂന്നു മാസം നീണ്ടു നിൽക്കുന്ന വിനോദയാത്രയ്ക്കായി ലൗറി ഇന്ത്യയിലെത്തിയത്. ആ കാലയളവിൽ ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിനായി ലൗറി ഇറച്ചി വിഭവങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. പക്ഷേ, അറിയാതെ ഒരിക്കൽ പന്നിയിറച്ചി കഴിച്ചതായി ലൗറി പറയുന്നു. പന്നിയിറച്ചിയിൽ നിന്ന് സൂക്ഷ്മമായ നാടവിരകളുടെ മുട്ടകൾ ലൗറിയുടെ ശരീരത്തിൽ പ്രവേശിച്ചതാണ് ന്യൂറോസിസ്റ്റിസെറോസിസ് എന്ന അസുഖത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തൽ.
ഇന്ത്യൻ സന്ദർശനം കഴിഞ്ഞ് യുകെയിൽ എത്തിയ ശേഷം 2010ൽ ടോയ്‌ലെറ്റിൽ പോയപ്പോൾ അസാധാരമായ നീളമുള്ള നാടവിര വയറ്റിൽ നിന്ന് പോയതായി ലൗറി കണ്ടെത്തിയിരുന്നു. അതേ തുടർന്ന് കടുത്ത തലവേദനയും ക്ഷീണവും അപസ്മാരവും പതിവായി മാറി. 2011ലാണ് ആദ്യമായി അപസ്മാരം ഉണ്ടായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മസ്തിഷ്കത്തിൽ 38 പരാദജീവികളെ കണ്ടെത്തിയത്.
ഇക്കാര്യം ഡോക്റ്റർ പറഞ്ഞപ്പോൾ താനും അമ്മയും ഞെട്ടിപ്പോയെന്ന് ലൗറി പറയുന്നു. പിന്നീട് ആന്‍റി പാരസൈറ്റിക് മരുന്നുകളും സ്റ്റിറോയ്ഡുകളും ഉപയോഗിച്ച് ചികിത്സ തുടങ്ങി. പരാദങ്ങളുടെ വലുപ്പം കൂടിയതോടെ ശരീരം മരവിക്കാനും ആശങ്കയുണ്ടാകാനും ശരീരത്തിൽ അസാധാരണമായ അവസ്ഥകൾ ഉണ്ടാകാനും തുടങ്ങി. മറ്റു വഴിയില്ലാതെ ലൗറി ജോലി രാജി വച്ചു. ആ കാലഘട്ടത്തിൽ പാരനോയിയ, സൈക്കോസിസ്, കടുത്ത ഉത്കണ്ഠ, പാനിക് അറ്റാക്ക് എന്നിവയെല്ലാം ലൗറിയെ അലട്ടിയിരുന്നു.
ആറു മാസത്തോളം ആശുപത്രിയിൽ തന്നെ തുടർന്നു. ദീർഘമായ ചികിത്സയ്ക്കു ശേഷം 2022 ലാണ് ലൗറി വീണ്ടും ജോലിയിൽ പ്രവേശിച്ചത്. 2017നുള്ളിൽ ശസ്ത്രക്രിയ കൂടാതെ തന്നെ ലൗറിയുടെ മസ്തിഷ്കത്തിലെ പരാദങ്ങളെ ഇല്ലാതാക്കി. അതിനു ശേഷം അവർക്ക് അപസ്മാരം ഉണ്ടായിട്ടില്ല.
എന്നാൽ, ജീവിതകാലം മുഴുവൻ അവർ അപസ്മാരത്തിനുള്ള മരുന്ന് കഴിക്കേണ്ടി വരും. കരിയറിൽ ഒരിക്കൽ മാത്രമാണ് ലൗറിയെപ്പോലൊരു രോഗിയെ ചികിത്സിക്കേണ്ടി വന്നതെന്നാണ് അവരെ ചികിത്സ ഡോ. ബ്രെനാഡൻ ഹീലി പറയുന്നത്.