വത്തിക്കാൻ: ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനം റോമിൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ബസലിക്കയിൽ സമാപിച്ചു.
സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അദ്വൈതത്തിന്‍റെയും പ്രചാരകരായ ശ്രീനാരായണ ഗുരുദേവന്‍റെയും വിശുദ്ധ ഫ്രാൻസ് മാർപാപ്പയുടെയും അനുയായികൾക്ക് വത്തിക്കാനിലെ അസീസിയിൽ സമ്മേളിക്കാൻ സാധിച്ചത് നിയോഗമോയി കരുതുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
എല്ലാവരും എല്ലാ മതസിദ്ധാന്തങ്ങളം പഠിച്ചറിയണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ ഉപദേശം പ്രാവർത്തികമാക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് സമാപന സന്ദേശത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
വത്തിക്കാൻ സർവമത സമ്മേളനത്തിലെ തീരുമാനപ്രകാരം ശിവഗിരിയിൽ സർവമത ആരാധനാലയം നിലവിൽ വരും. ശിവഗിരിയിൽ നിർമിക്കുന്ന സർവമത ആരാധനാ കേന്ദ്രത്തിന്‍റെ മാതൃക ലോക സർവമത സമ്മേളനത്തിന്‍റെ സംഘാടക സമിതി ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സമർപ്പിച്ചു.
അസീസി ബസലിക്ക സെമിനാർ ഹാളിൽ നടന്ന സമാപന സമ്മേളനം ഇതേ ബസലിക്കയിലെ ഫാ. ജൂലിയോ ഉദ്ഘാടനം ചെയ്തു. സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ ആമുഖ പ്രഭാഷണം നടത്തി. സ്വാമി ഋതംഭരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമചൈതന്യ, സ്വാമി ഹംസതീർഥ, ഫ്രാൻസിസ് ബസലിക്കയിലെ ഫാ. ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു.