അപ്പൂപ്പൻതാടിയുടെ സഞ്ചാരങ്ങൾ 
Literature

അപ്പൂപ്പൻതാടിയുടെ സഞ്ചാരങ്ങൾ | കവിത

നാരകക്കമ്പിലിരുന്നു നാവൂറു പാടി രസിക്കെ കൂർത്ത നാരകമുള്ളുകൾ കത്തുന്ന ചുബനമേകി.... രമ്യ മഠത്തിൽത്തൊടി എഴുതിയ കവിത

രമ്യ മഠത്തിൽത്തൊടി

വെള്ളിച്ചിറകുമായ്

കുറ്റിച്ചെടിയുടെ

കരൾക്കൂട്ടിൽനിന്നൊരു

കുഞ്ഞിക്കുരുവി പിറന്നു.

നാടാകെ ചുറ്റിപ്പറക്കുവാൻ

വെമ്പി, ചെറുകിളി

നാട്ടുമുല്ലപ്പൂമണം

വാരിയണിഞ്ഞു.

നാരകക്കമ്പിലിരുന്നു

നാവൂറു പാടി രസിക്കെ

കൂർത്ത നാരകമുള്ളുകൾ

കത്തുന്ന ചുബനമേകി.

വെള്ളിലവള്ളിയിലേറി

ഉള്ളംതുറന്നു ചിരിച്ചു.

പൊള്ളുന്ന വെയിലിന്‍റെ

കയ്യിലിരുന്നിത്തിരി

സ്നേഹക്കുളിരു വിതച്ചു.

തോട്ടിൻ വക്കത്തുനിന്നു

തെറ്റാതെ വൃത്തം വരച്ചു.

പൊടിമീനുകൾതൻ

കണ്ണുപൊത്തിക്കളി

കണ്ടുമയങ്ങി.

പട്ടിണിത്തെരുവിലെ

കുട്ടികൾക്കൊപ്പം

ഇത്തിരിനേരം നടന്നു.

വിശപ്പിന്‍റെയാളലിൽ

ഉള്ളാകെ പൊള്ളിത്തരിച്ചു.

മുത്തശ്ശിയോർമ്മയിലെ

ബാല്യം ചികഞ്ഞു.

വീട്ടുമുറ്റത്തു വിരുന്നിനു

പോയി, തുളസിത്തറയിലായ്

തപ്പിത്തടഞങ്ങുനിൽക്കെ.

ദൂരെനിന്നൊരു

പേമാരി വന്നുപതിക്കെ-

ക്കുഞ്ഞിക്കിളിതൻ

കാലൊന്നു തെറ്റിമറിഞ്ഞു.

ആയുസ്സിൻ നേർരേഖ

പൊട്ടിച്ചിതറിത്തെറിച്ചു.

പേമാരിയിൽ മുങ്ങി

മണ്ണിൻ മടിയിൽ ലയിക്കെ

ആരോ മൊഴിഞ്ഞു

അപ്പൂപ്പൻതാടിയെ കണ്ടോ?

രമ്യ മഠത്തിൽത്തൊടി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്