സാഹിത്യ സംഗമം ജയരാജിനുള്ള മരണാനന്തര പുരസ്കാരം: നവാസ് പൂനൂർ
ദുബായ്: ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുകയും മരണ ശേഷം അവരെക്കുറിച്ച് മഹത് കാര്യങ്ങൾ പറയുന്നതുമാണ് നമ്മുടെ രീതിയെന്നും ജീവിച്ചിരിക്കുമ്പോൾ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ കഥാകാരനായിരുന്നു യുപി ജയരാജ് എന്നും മുതിർന്ന മാധ്യമ പ്രവർത്തകനും പ്രഭാഷകനുമായ നവാസ് പൂനൂർ പറഞ്ഞു. അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് കഥാവശേഷനായി കാൽ നൂറ്റാണ്ടിന് ശേഷവും അദ്ദേഹത്തിന്‍റെ പേരിൽ നൽകുന്ന പുരസ്കാരവും ഈ സാഹിത്യ സംഗമവുമെന്ന് നവാസ് പൂനൂർ വ്യക്തമാക്കി.
കാഫ് ദുബായ് ഒരുക്കിയ യു പി ജയരാജ് ചെറുകഥ പുരസ്കാര സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സ്മിത നെരവത്ത് യുപി ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തി. 'കഥയുടെ വർത്തമാനം' എന്ന സെഷനിൽ പ്രമുഖ കഥാകൃത്ത് അർഷാദ് ബത്തേരി പ്രസംഗിച്ചു. ഷാജഹാൻ തറയിൽ മോഡറേറ്ററായിരുന്നു. മത്സരത്തിൽ ലഭിച്ച കഥകളിൽ നിന്ന് തെരഞ്ഞെടുത്ത കഥകളെക്കുറിച്ച് പി ശ്രീകല, വെള്ളിയോടൻ, രമേഷ് പെരുമ്പിലാവ് എന്നിവർ സംസാരിച്ചു.
' കഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ 'ജലക്കരടി' എന്ന കഥ എഴുതിയ ഫാത്തിമ ദോഫാറിനും രണ്ടാം സ്ഥാനത്തിനർഹനായ രാജേഷ് ചിത്തിരക്കും (താഷ്കെന്‍റ്) മൂന്നാം സ്ഥാനം ലഭിച്ച ഹുസ്ന റാഫിക്കും (ആടോള്) യു എ ഇ യിലെ പ്രമുഖ കലാകാരൻ നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത പുരസ്കാരവും ക്യാഷ് അവാർഡും പ്രശസ്തിപത്രവും യു പി ജയരാജിന്‍റെ പുസ്തകങ്ങളും സമ്മാനിച്ചു. പ്രത്യേക ജൂറി പുരസ്ക്കാരം നേടിയ വൈ എ സാജിദയ്ക്കും അനുനന്ദനക്കും പുരസ്കാരവും പ്രശസ്തിപത്രവും നൽകി. അവസാന റൗണ്ടിലെത്തിയ 10 കഥാകൃത്തുക്കൾക്ക് അനുമോദന പത്രവും പുസ്തകങ്ങളും നൽകി. സി പി അനിൽകുമാർ, റസീന കെ പി, .ഉഷാ ഷിനോജ്, ഇ കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു. ചെറുകഥാകൃത്തുക്കളായ പ്രിയ സുനിൽ, ശ്രീകണ്ഠൻ കരിക്കകം, ജോസഫ് അതിരുങ്കൽ എന്നിവർ ചേർന്നാണ് കഥകളുടെ മൂല്യനിർണ്ണയം നടത്തിയത്.