ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 5 മുതൽ 16 വരെ
ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കും. "നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ" എന്ന പ്രമേയത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഗ്രീസാണ് മേളയുടെ ഔദ്യോഗിക അതിഥി രാഷ്ട്രം. ലോക സംസ്കാരത്തിന് മികച്ച സംഭാവനകൾ നൽകിയ ഗ്രീസിന്‍റെ പാരമ്പര്യം ആഘോഷിക്കുന്നതിനായി പുസ്തക പ്രകാശന ചടങ്ങുകൾ, ശിൽപശാലകൾ, കലാ-നാടക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ, വിനോദ പരിപാടികൾ ഗ്രീസ് അവതരിപ്പിക്കും. അപൂർവ കൈയെഴുത്തുപ്രതികൾ, ചരിത്രരേഖകൾ, ആധുനിക സാഹിത്യകൃതികൾ എന്നിവയുടെ പ്രദർശനവും പ്രമുഖ ചിന്തകരുമായുള്ള സംവാദങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ദൃഢമാക്കും.
പുസ്തകങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം തുടർച്ചയായതും പരസ്പരപൂരകവുമായ ഒരു യാത്രയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ) ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. പുസ്തകങ്ങൾ സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി പ്രവർത്തിച്ച് സമൂഹങ്ങളെ കൂടുതൽ പ്രബുദ്ധമായ ഭാവിക്കായി ഒരുക്കുന്നുവെന്നും അവർ പറഞ്ഞു.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനത്തിന്‍റെ തുടർച്ചയാണ് ഈ മേളയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.
12 ദിവസത്തെ മേളയിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, പ്രസാധകർ എന്നിവർ അണിനിരക്കും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, ശില്പശാലകൾ എന്നിവ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ മേളയിലുടനീളം നടക്കും.
മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെ നടക്കും. കൂടാതെ മേളയുടെ ഭാഗമായി 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെ നടക്കും.