#എം.കെ. ഹരികുമാര്, 9995312097
പൊതുവേ വേഗം കുറഞ്ഞ, മാറ്റങ്ങൾ സാവധാനം എത്തിച്ചേരുന്ന, സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അത്രയൊന്നും അത്യാവശ്യമല്ലാത്ത വിധം വിദൂരമായ, മിക്കപ്പോഴും വാർത്തകൾ തന്നെ അപ്രത്യക്ഷമായിരിക്കുന്ന ഒരു സമൂഹത്തിൽ സാഹിത്യരചന നിർവഹിക്കുന്നത് താരതമ്യേന എളുപ്പമാണ്. കാരണം, ജീവിതം അവിടെ നിശ്ചലമാണ്. ജീവിതത്തിന്റെ സ്വഭാവം വളരെ പ്രവചനാത്മകമാണ്. കടൽ പോലെ അനന്തമായ ഒരു ചക്രവാളം അവിടെയില്ല. ചെറിയ ലോകങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്.
അവിടെ കുറച്ചു പ്രവർത്തിച്ചാൽ മതി. ചെറിയ ഒരു കൂട്ടത്തിന്റെ ചെറിയ ആവശ്യങ്ങൾക്കൊത്ത് ജീവിക്കുന്നത് സുഖമാണ്. ഏറെക്കുറെ അടഞ്ഞ ഒരു ലോകത്തിന്റെ വർത്തമാനങ്ങൾ സ്വയം പരിഹരിക്കാൻ ശേഷിയുള്ളതാണ്. അതിന് പുറംലോകത്തു നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകുന്നില്ല. 70കളിലെ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകങ്ങളുടെ കവർ ശ്രദ്ധിച്ചാൽ അത് മനസിലാകും. പുസ്തകത്തിന്റെ ഉള്ളടക്കം എന്തു തന്നെയായാലും വളരെ കുറച്ചു വരകൾ കൊണ്ടൊരു കവർ ധാരാളമായിരുന്നു. എന്നാൽ ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാതെ ആരും കവർ വരയ്ക്കുന്നില്ല.
മത്സരത്തിന്റെയും വിപണിയുടെയും മേഖലയിൽ സുപ്രധാന ഘടകമാണ് കവർ. കവർചിത്രത്തെക്കുറിച്ചാണ് എവിടെയും ചർച്ച. വായിക്കാത്തവരാണല്ലോ ഇന്ന് അധികവും. പുസ്തകം വാങ്ങുന്നവരിൽ തന്നെ അത് വായിക്കുന്നവർ തീരെ ചെറിയ ന്യൂനപക്ഷമായിരിക്കും. പുസ്തകങ്ങൾ ചെലവായതു കൊണ്ട് അത് വായിച്ചു എന്നർഥമില്ല. സർക്കാർ പണം കൊടുക്കുന്നതുകൊണ്ട് വിവിധ ലൈബ്രറികളും സ്കൂളുകളും പുസ്തകങ്ങൾ വാങ്ങുന്നു. അതു വായിക്കുന്നു എന്നർഥമാക്കേണ്ടതില്ല.
പുസ്തകങ്ങൾ വായിക്കുന്ന അധ്യാപകർ മുമ്പുണ്ടായിരുന്നു. ഇപ്പോൾ പുസ്തകത്തെക്കുറിച്ച് ഒരു ചർച്ച ഏതെങ്കിലും സ്കൂളുകളിൽ ഉണ്ടാകുമോ? എഴുത്തുകാരെ സ്കൂൾ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നില്ലല്ലോ. അബദ്ധവശാൽ എഴുത്തുകാരൻ ക്ഷണിക്കപ്പെട്ടാൽ തന്നെ അയാൾക്ക് എന്തെങ്കിലും പറയാൻ സമയം കിട്ടില്ല. പ്രാദേശിക നേതാക്കളും അധ്യാപകരും ആ സമയം കൈയടക്കും. വിദ്യാർഥികൾക്കുള്ള സുവർണാവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സർക്കാർ ഇത് ശ്രദ്ധിക്കണം.
പുതിയ ലോകത്തെ അറിയണം
കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക് പടയണിയെക്കുറിച്ചും നമ്മുടെ പ്രാചീന സംസ്കൃതിയെക്കുറിച്ചും വിലപ്പെട്ട അറിവുകളുണ്ട്. അദ്ദേഹത്തെ ക്ഷണിച്ചാലല്ലേ അത് വിദ്യാർഥികളുമായി പങ്കുവയ്ക്കാനാവൂ. എഴുത്തുകാർക്ക് പ്രവേശനം നിഷേധിച്ചതുകൊണ്ട് അവർക്കൊന്നും സംഭവിക്കാനില്ല. കാരണം, അവർക്ക് അത് എഴുതി പ്രസിദ്ധീകരിച്ചാൽ മതിയല്ലോ. എന്നാൽ വിദ്യാർഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. ചിന്തയുടെ ഭാരം അധ്യാപകർ അറിയണം. അത് അവർ ഏറ്റെടുക്കണം.
ചിന്തിക്കുന്ന ഒരാൾ 50കളിൽ എഴുതിയതുപോലെ ഇന്നൊരാൾക്ക് എഴുതാനൊക്കില്ല. ലോകം വികസിക്കുകയാണ്. ഓരോ ഗ്രാമവും ഓരോ പ്രപഞ്ചമായിത്തീർന്നിരിക്കുന്നു. ഓരോ വസ്തുവും ഇന്ന് ഓരോ യൂണിവേഴ്സിറ്റിയാണ്. നിരന്തരം അറിവുകൾ ഉല്പാദിപ്പിക്കപ്പെടുകയാണ്. കൃഷിയും വ്യവസായവും പോലെ വൈദ്യവും വിനോദസഞ്ചാരവും കോഴി വളർത്തലും വായ്പയെടുക്കലും വികസിച്ചിരിക്കുന്നു.
ഈ പുതിയ ലോകത്തെക്കുറിച്ച് എത്രത്തോളം അറിവ് നേടുന്നുവോ അതിനനുസരിച്ച് മാത്രമേ ഇന്നത്തെ മനുഷ്യാവസ്ഥയെ വ്യാഖ്യാനിക്കാനാവൂ. മനുഷ്യൻ ഇന്ന് ഒരു സമൂഹമാധ്യമ വ്യക്തിത്വം നേടിയിരിക്കുകയാണ്. തോപ്പിൽ ഭാസിക്കോ, എസ്.എൽ. പുരം സദാനന്ദനോ സമൂഹമാധ്യമ വ്യക്തിത്വമില്ലായിരുന്നല്ലോ. അന്ന് അങ്ങനെയൊരു മാനവിക ലോകം, ദൈവം സൃഷ്ടിച്ച ലോകത്തിനു ബദലായി സൃഷ്ടിക്കപ്പെട്ടിരുന്നില്ല. ഇന്ന് കഥാകൃത്ത് കെ.പി. നിർമൽകുമാറിനും സംവിധായകൻ സിബി മലയിലിനുമൊക്കെ സോഷ്യൽ മീഡിയ ലോകമുണ്ട്. ഈ ലോകത്ത് സജീവമായി പ്രവർത്തിക്കുന്നവർക്ക് സമൂഹ മാധ്യമ വ്യക്തിത്വമുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് കത്തെഴുതേണ്ട ആവശ്യമില്ല. മൗനം പാലിക്കാം. ഇമോജികൾ ഉപയോഗിക്കാം.
നാം നമ്മുടെ ഡ്യൂപ്ലിക്കേറ്റ്?
എന്താണ് സോഷ്യൽ മീഡിയ വ്യക്തിത്വം? അത് ഒരാൾ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കാതെ ജീവിച്ചിരിക്കാം എന്ന അവസ്ഥയാണ്. ഓരോ നിമിഷത്തിലും ആവശ്യമെങ്കിൽ വിവരങ്ങൾ കിട്ടും. മിഥ്യയും വ്യാജത്വവും നേരും കൂടിക്കലരുന്നതു കണ്ട് അതിന്റെ ലഹരിയിൽ കഴിയാം. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും യഥാസമയം കാണാനും കേൾക്കാനും കഴിയും. ഏതു വലിയ വ്യവസ്ഥാപിത കലയെയും ഒരു ഡിസ്ലൈക്കു കൊണ്ട് അപമാനിക്കാം. അങ്ങനെ അപമാനിക്കുന്നതിന്റെ ത്രില്ലിൽ ജീവിക്കാം. എത്ര വലിയ സുഹൃത്തായാലും അയാളോട് മനസിൽ അടുപ്പമില്ലാതെ ജീവിക്കാം. അയാളുമായി ഇമോജി പങ്കിട്ട് ബന്ധം പുതുക്കിക്കൊണ്ടിരുന്നാൽ മതി. ജീവിതം ഒരു പ്രതീതിയാണെന്ന് അറിഞ്ഞുകൊണ്ട് അശരീരിയായി ജീവിക്കാം. പരിചയപ്പെടുന്ന ആരെയും നേരിൽ കാണേണ്ട ആവശ്യമില്ല.
എല്ലാവരും സ്വയം വിസ്മരിക്കപ്പെടുന്നതു പോലെ തന്നെ മറ്റുള്ളവരാൽ വിസ്മരിക്കപ്പെടാനും തയാറായിരിക്കണം. ജീവിതം അനശ്വരമാണെന്ന് പറയുന്നത്, ആത്മാവിന്റെയും കലയുടെയും അതിജീവനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ആത്മാവാകട്ടെ ആർക്കും തന്നെ ആർജിക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കലയാകട്ടെ നിമിഷം തോറും നിർമിത ബുദ്ധി ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റെടുത്ത് നശിപ്പിക്കാനുള്ളതാണ്. നിർമിത ബുദ്ധി എടുത്തെറിഞ്ഞ മുഴുവനെ കരുതിയിരിക്കണം. നാളെ നമ്മളും ഡ്യൂപ്ലിക്കേറ്റ് വ്യക്തികളായി മാറാം.
90കളിലെ വേഗം അന്ന് വളരെ വ്യവസ്ഥാപിതമായിരുന്നു. അതുകൊണ്ടാണ് അടൂർ ഗോപാലകൃഷ്ണന്റെയും മറ്റും സിനിമകളിൽ, ആ കാലഘട്ടത്തിലെ കഥ പറയുമ്പോൾ സീനുകൾക്കും വേഗത കുറഞ്ഞത്. വേഗതയില്ലാത്ത ഒരു സമൂഹത്തിൽ വലിയ ആഗ്രഹങ്ങൾക്ക് പ്രസക്തിയില്ല. ഭൂതകാലത്തെക്കുറിച്ച് ഓർത്തുകൊണ്ടിരിക്കുന്നതാണ് അവിടെ വേഗത. പക്ഷേ, ഇന്ന് ആ വേഗം പോരാ; ജീവിതത്തിന്റെ വേഗം അവിശ്വസനീയമായ വിധം വർധിച്ചു. സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങൾ തകിടം മറിഞ്ഞു. സ്ഥലം എന്ന് പറയുന്നത് ഇപ്പോൾ ഓൺലൈനിലുള്ള പ്രതീതിയാണ്.
ഫേയ്സ്ബുക്കിലെ സ്ഥലം എവിടെ നിന്ന് വരുന്നു? സമയം ഇപ്പോൾ നിമിഷമോ മിനിട്ടോ മണിക്കൂറോ അല്ല; ഒരു നിമിഷത്തിനുള്ളിലെ ആയിരമായിരം തൽസമയങ്ങളാണ്. 1,000 പേരുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു പോസ്റ്റിട്ടാൽ ഒരു നിമിഷം കൊണ്ട് തന്നെ 1,000 പേർക്കും ലഭിക്കുകയാണല്ലോ. അതായത്, 50 വർഷം മുമ്പായിരുന്നെങ്കിൽ 1,000 പേർക്ക് സന്ദേശമയയ്ക്കാൻ 1,000 യാത്രകൾ വേണമായിരുന്നു. 1,000 തവണ സന്ദേശമയയ്ക്കുന്ന ആൾ ഇടപെടണം. ഇപ്പോൾ സമയത്തിനുള്ളിലേക്ക് തന്നെ സമയം പല വേരുകളായി പടരുകയാണ്. ഒരു സെക്കൻഡിൽ 1,000 പേരെ അറിയിക്കാം. അപ്പോൾ സമയം അഗാധമായി, പ്രതീതിയായി. ഇതിന്റെ ഫലമായി മനുഷ്യൻ അനുഭവിക്കുന്ന ഒരു അരക്ഷിതാസ്ഥയുണ്ട്. സമൂഹമാധ്യമങ്ങളും അതിവേഗതയും ചേർന്നുണ്ടാക്കുന്ന പുതിയ അരക്ഷിതാവസ്ഥയാണിത്.
ഒരു മാനസിക പ്രശ്നം
ഇതൊരു മാനസിക പ്രശ്നമാണ്. ജീവിതം അതിവേഗം ഇല്ലാതാവുകയാണല്ലോ എന്ന ഭയം മനുഷ്യനെ ബാധിച്ചിരിക്കുന്നു. പരമാവധി സുഖവും നേട്ടവും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കണമെന്ന ചിന്ത മനസുകളെ ബാധിക്കുന്നു. ഒരേ ഒരു ജീവിതത്തിൽ എന്തിനു ധർമം എന്ന ചിന്തയാണ് വിനാശകരമായി പ്രചരിക്കുന്നത്. അതുകൊണ്ടാണ് സ്വന്തം മകളെ ജെസിബി ഉപയോഗിച്ച് കൊന്നിട്ടായാലും കാമുകന്റെ കൂടെ ഒളിച്ചോടാൻ വീട്ടമ്മ തയാറാകുന്നത്. കാരണം, സ്വർഗരാജ്യം തീർന്നു പോകും, വേഗം ചെന്നില്ലെങ്കിൽ.
അനുഭവങ്ങൾ പല നിറത്തിലുള്ള ചായം പുരട്ടി കടകളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. അത് സ്വന്തമാക്കാനുള്ള ഓട്ടമാണ് എവിടെയും. ബഹിരാകാശത്ത് പോകണം, സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ സഞ്ചരിക്കണം, വില കൂടിയ ഭക്ഷണം ആഡംബര റിസോർട്ടുകളിൽ നിന്നു തന്നെ കഴിക്കണം, ഇഷ്ടം പോലെ പ്രേമിക്കണം, വിലകൂടിയ കാറുകളും, വീടുകളും സ്വന്തമാക്കണം... അങ്ങനെ നീളുകയാണ് അനുഭവങ്ങളുടെ പട്ടിക.
വിലപിടിപ്പില്ലാത്തതൊക്കെ മൂല്യമില്ലാത്തതായിത്തീർന്നു. വില കൊടുത്താൽ വലിയ അനുഭവങ്ങൾ വാങ്ങാം. അങ്ങനെ പട്ടണത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയാകാം. ഈ അനുഭവങ്ങൾ സ്വന്തമാക്കാൻ വേണ്ടി ആത്മഹത്യ ചെയ്യാനും തയാറാണ്, ധാരാളം പേർ. ഈ പുതിയ ലോകത്തെ അറിയാതെ, ഇന്നും 1940കളിലെ ലോകാവബോധം വച്ച് സാഹിത്യരചനയിലേർപ്പെട്ടിട്ട് കാര്യമില്ല.
പട്ടാന്നൂർ തുഴയുമ്പോൾ
കുഞ്ഞപ്പ പട്ടാന്നൂരിന്റെ "തുഴയുമ്പോൾ' (പ്രഭാതരശ്മി, മാർച്ച് ) എന്ന കവിതയിൽ നിന്ന്:
"കടലുകളിൽ തുഴയുമ്പോൾ
പരദേശികൾ വ്യാപാരികളായെത്തിയ
പായ് വഞ്ചികൾ,
ചതിയന്മാർ മുങ്ങാംകുഴിയിട്ടു
കുതിച്ചെത്തിയ പടക്കപ്പലുകൾ,
ചാവേറുകൾ കലുഷമാക്കിയ
തിമംഗലത്തിരകളിൽ
ചോരചിന്തിയ ദേശസ്നേഹത്തിന്റെ
ധീരചരിതങ്ങൾ..'
ഓരോ തുഴയിൽ ഓരോ ലോകമാണ്. ഒരേ പുഴയിൽ എത്രയോ കാലമായി പലരുടെ തുഴയൽ. പിന്നീട് കവി ഇങ്ങനെ എഴുതുന്നു :
"ഇനിയും എങ്ങോട്ട് തുഴയണം?
എങ്ങനെ തുഴയണം?
ഏത് ദിശാബോധങ്ങൾ
തുഴകളാക്കി?
എട്ടു ദിക്കുകളിൽ
ഏത് ദിക്കിലുണ്ട്
പവിഴദ്വീപുകൾ,
പവിഴമല്ലികൾ പൂത്തുലയുന്ന
താഴ്വാരങ്ങൾ'.
പട്ടാന്നൂർ പതിറ്റാണ്ടുകളായി എഴുതുകയാണ്. സാമൂഹ്യ, രാഷ്ട്രീയ ബോധമുള്ള കവിയാണദ്ദേഹം. അധികാരത്തിന്റെയും പണത്തിന്റെയും മേച്ചിൽപ്പുറങ്ങളിൽ തുഴയാൻ താല്പര്യമില്ലാത്ത ഈ കവി ചില അകലങ്ങൾ പാലിക്കുന്നുണ്ടെന്ന് തോന്നുന്നു. അദ്ദേഹം ഏകാന്തതയെ ഭക്ഷിച്ച് ജീവിക്കുന്നു; അതുതന്നെ കവിതയാണല്ലോ. എവിടെ തിരഞ്ഞാൽ വെളിച്ചം കിട്ടുമെന്ന് അദ്ദേഹം ആരായുന്നു.
കവിത "കാവ്യാത്മക'മാകരുത്
പി.എൻ. ഗോപീകൃഷ്ണന്റെ "പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ഒരു മരണം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 2-8) എന്ന കവിതയുടെ പ്രമേയം കൊള്ളാം. ആരുടെയും കണ്ണിൽ പെടാതെ ജീവിച്ച അതിസാധാരണക്കാരിയായ ഒരു സ്ത്രീ മരിച്ച വിവരമാണ് കവിതയിലുള്ളത്. ഒടവിൽ അവരുടെ ശവം ഏതോ ഒരു വണ്ടിയിൽ കയറ്റിക്കൊണ്ടു പോകുന്നു.
"കൂട്ടങ്ങളുടെ കേരളങ്ങൾക്കുള്ളിൽ
ഒറ്റയുടെ കേരളത്തിലാണ്
അവർ വസിച്ചിരുന്നത്
അവയ്ക്ക് രണ്ടിനുമിടയിൽ
ഒരു അറബിക്കടലല്ല
ലോകമഹാസമുദ്രം'
ഗോപീകൃഷ്ണന്റെ കവിത ഇങ്ങനെ സംഗ്രഹിക്കാമെന്നതാണ് അതിന്റെ ന്യൂനത. കേവലം പ്രസ്താവനകളല്ലല്ലോ കവിത. മറ്റൊരാൾക്ക് സാരം പറഞ്ഞു കൊടുക്കാനുള്ളതാണെങ്കിൽ അത് എന്തിന് കവിത എന്ന രൂപത്തിലേക്ക് വഴിമാറണം? ഇന്നത്തെ കവിത നേരിടുന്ന ഒരു വെല്ലുവിളിയാണിത്. കവിത എന്തിന് അതിന്റെ രൂപം സ്ഥിരീകരിക്കണം? എഴുതുന്നതിന് മുമ്പ് കവി അത് സ്വയം ചോദിക്കണം. ഒരു കവിതയും "കാവ്യാത്മക'മാകരുത്; കാവ്യാത്മകത പഴയതിന്റെ ഓർമയാണ് പേറുന്നത്.
ഉത്തരരേഖകൾ
1) ടെലിവിഷൻ ചാനൽ രംഗത്ത് പ്രവർത്തിക്കുന്ന കഥാകൃത്തുക്കളുണ്ടോ?
ഉത്തരം: ഉണ്ട്, പ്രമോദ് രാമൻ, വേണു ബാലകൃഷ്ണൻ തുടങ്ങിയവർ ഏതാനും കഥകൾ എഴുതിയത് ഓർക്കുന്നുണ്ട്. പക്ഷേ, അത് വൻപരാജയങ്ങളായിരുന്നു.
2) നടൻ ഇന്നസെന്റിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഉത്തരം: ഇന്നസെന്റിനു സ്വന്തമായി സംവേദനക്ഷമമായ ഒരു ശരീരഭാഷയുണ്ടായിരുന്നു. ഡയലോഗ് പറയുന്നതിലും അദ്ദേഹത്തിന്റെ ശൈലി വിജയിച്ചു. ഇതിനേക്കാൾ പ്രധാനമെന്ന് തോന്നിയത്, ഏത് കഥാപാത്രം ചെയ്യുമ്പോഴും അതിൽ ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ് എന്ന വ്യക്തിയുണ്ടായിരുന്നു എന്ന കാര്യമാണ്. അത് പൂർണമായി ഒഴിവാക്കിയാൽ പിന്നെ ഇന്നസെന്റ് ഇല്ല. കൂടുതൽ സിനിമകളിൽ അഭിനയിക്കുമ്പോൾ വ്യക്തിത്വം ഉപേക്ഷിക്കാനാവാതെ വരും.
3) മലയാളത്തിലെ എഴുത്തുകാർ ഏറ്റവും സുരക്ഷിതരാണെന്ന് എം. മുകുന്ദൻ പ്രസ്താവിച്ചതായി കണ്ടല്ലോ.
ഉത്തരം: തീർച്ചയായും. അദ്ദേഹം സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാകാം. "ആവിലായിലെ സൂര്യോദയം', ദൽഹി തുടങ്ങിയ നോവലുകളെഴുതി നിഷേധികളായ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനാണ് മുകുന്ദൻ. ഈ കഥാപാത്രങ്ങളെയും എഴുത്തുകാരെയും കണ്ടിട്ടാണ് നരേന്ദ്ര പ്രസാദ് "നിഷേധികളെ മനസിലാക്കുക' എന്ന പുസ്തകമെഴുതിയത്. ഇപ്പോൾ മലയാളസാഹിത്യത്തിൽ നിഷേധികളില്ല; ഇനി ഉണ്ടാവുകയുമില്ല. ഇന്നാണെങ്കിൽ നരേന്ദ്ര പ്രസാദ് അങ്ങനെയൊരു തലവാചകം തിരഞ്ഞെടുക്കില്ല.
4) നാടകകൃത്തും നടനുമായ സുരാസുവിനെ മലയാള നാടകലോകം മറന്നോ?
ഉത്തരം: സുരാസുവിനു പണമില്ലായിരുന്നു, രാഷ്ട്രീയവുമില്ലായിരുന്നു. അതുകൊണ്ട് സ്വന്തമായി ഒരു മാഗസിനോ, ഫൗണ്ടേഷനോ ആരംഭിക്കാൻ കഴിഞ്ഞില്ല.
5) വൈശാഖൻ, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർ റെയ്ൽവേയിൽ ജോലി ചെയ്തവരാണല്ലോ.
ഉത്തരം: അതെ. പക്ഷേ, റെയ്ൽവേ പശ്ചാത്തലമാക്കി ഒരു നല്ല കഥയെഴുതാൻ രണ്ടു പേർക്കും കഴിഞ്ഞിട്ടില്ല. റെയ്ൽവേ സ്റ്റേഷനിലെ രാത്രി വ്യത്യസ്തമാണ്. വണ്ടി കാത്തിരുന്നവർക്ക് അത് മനസിലാകും. ചിലപ്പോൾ മണിക്കൂറുകൾ ഇരിക്കേണ്ടി വരും. ആ സമയത്ത് ആകാശത്തിൽ ചന്ദ്രബിംബമുണ്ടെങ്കിൽ, മേഘങ്ങൾ വന്ന് ബിംബത്തെ ഇടയ്ക്കിടയ്ക്ക് മറയ്ക്കുകയാണെങ്കിൽ അത് പുതിയൊരു ജീവിതാനുഭവമായിരിക്കും. വിരസതയെ അത് ഗാനാത്മകമാക്കും. എന്നാൽ ഈ കഥാകൃത്തുക്കളെ റെയിൽവേ സ്വാധീനിച്ചിട്ടില്ല. അവർ സ്റ്റേഷനിൽ വണ്ടി കാത്തിരുന്നിട്ടില്ലായിരിക്കാം.
6) മലയാള കവിതയിൽ നിന്ന് ഇപ്പോഴും പഴയ ഭാഷ ഒഴിഞ്ഞു പോകുന്നില്ലല്ലോ.
ഉത്തരം : ചില കവികൾ പഴയ കവിതകൾ മാത്രമാണ് വായിച്ചിട്ടുള്ളത്, കേട്ടിട്ടുള്ളത്. ഒരിക്കൽ മനസിൽ പതിഞ്ഞ ഭാഷ അതേപടി ആവർത്തിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.
"പച്ചപ്പട്ടു വിരിച്ചൊരു പാടം
പകലിൻ പ്രഭയിൽ മിന്നുമ്പോൾ'
എന്ന് എൻ.എസ്. സരിത എന്ന യുവകവി എഴുതിയിരിക്കുന്നു (പ്രഭാതരശ്മി, മാർച്ച്).
7) ഒരു നല്ല കഥയെഴുതാൻ എംഎ മലയാളവും കുറെ അനുഭവങ്ങളും മതിയാകുമോ?
ഉത്തരം: എംഎ മലയാളം കൊണ്ട് കഥയെഴുതിയാൽ ഭാഷ ചത്തതു പോലെ കിടക്കും. അനുഭവങ്ങൾ ഉണ്ടായാൽ പോരാ; അതിനെ മനസിലാക്കാനും അപഗ്രഥിക്കാനും സിദ്ധിയുണ്ടാവണം. നല്ല കഥയെഴുതാൻ ഒരു തുടം കവിതയും സംഗീതവും കൂടി കൈയിൽ ഉണ്ടാവണം. ജീവിതത്തിന്റെ ഏറ്റവും സാഹസികവും അപകടകരവുമായ അനുഭവങ്ങളിലേക്ക് ഇറങ്ങി പുറപ്പെടാനുള്ള സന്നദ്ധതയ്ക്ക് അത് ഗുണം ചെയ്യും.
8) നല്ലൊരു കൃതി എഴുതിയ ശേഷം വെറുതെ വീട്ടിലിരുന്നാൽ അവാർഡ് കമ്മറ്റിക്കാർ നമ്മളെ തേടിപ്പിടിച്ച് അവാർഡ് തരുമായിരിക്കും, ഇല്ലേ?
ഉത്തരം: ഒരു ഭ്രാന്തൻ സ്വപ്നമാണത്. എല്ലാ അവാർഡ് മുതലാളിമാരുടെയും വീടുകളിൽ കയറിയിറങ്ങി തെണ്ടിയാൽ ചിലപ്പോൾ കിട്ടുമായിരിക്കും. പാചകം അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ടുപോയാലും മതി.
9) എഴുത്ത് വറ്റിത്തുടങ്ങുമ്പോഴാണോ ചിലർ ആത്മകഥ എഴുതുന്നത്?
ഉത്തരം: ആത്മകഥ സാമാന്യം തരക്കേടില്ലാത്ത, വേദനയറിയാത്ത ആത്മഹത്യ തന്നെയാണ്. കുട്ടിക്കാലത്തെയും കുടുംബ ജീവിതത്തിലെയും ഔദ്യോഗിക കാലത്തെ ശപിക്കപ്പെട്ട ദിനങ്ങളിലെയും ഫോട്ടോ ആളുകളെ കാണിച്ചു കൊടുത്തുകൊണ്ട് താൻ ജീവിച്ചിരിക്കാൻ യോഗ്യനായിരുന്നു എന്നാണോ ഈ എഴുത്തുകാർ പറയാൻ ശ്രമിക്കുന്നത്? ആത്മകഥ ഉത്തരം കിട്ടാത്ത ചോദ്യമാണ്. അവനവൻ എന്ന നുണയെയാണ് അതിലൂടെ വ്യവസ്ഥാപിതമാക്കാൻ ലക്ഷ്യം വയ്ക്കുന്നത്. ഗാന്ധിജി ആത്മകഥ എഴുതിയതാണ് പിന്നീട് വന്ന പല എഴുത്തുകാർക്കും പ്രചോദനമായത്. ഗാന്ധിജി ആത്മകഥ എഴുതരുതായിരുന്നു.