ബിജു ജോസഫ് കുന്നുംപുറം 
Literature

സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബിജു ജോസഫ് കുന്നുംപുറം അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് അജ്മാനിലെ ഷെയ്ക്ക് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു.

ദുബായ്: സാഹിത്യകാരനും യുഎഇയിലെ കലാസാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഷാർജ ഹംരിയ്യ ഫ്രീ സോണിലുള്ള പ്രമുഖ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം അജ്മാനിലായിരുന്നു താമസം.

ഈ മാസം 6 ന് മസ്തിഷ്കാഘാതത്തെ തുടർന്ന് അജ്മാനിലെ ഷെയ്ക്ക് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വെന്‍റിലേറ്ററിൽ തുടർന്ന ബിജു ജോസഫിന്‍റെ മരണം കഴിഞ്ഞദിവസം ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണശേഷം തന്‍റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ബിജുവിന്‍റെ ആഗ്രഹപ്രകാരം അതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

ഷാർജ സെന്‍റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എംബിഎ ബിരുദധാരിയും, ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു, ജീസസ് യൂത്ത് (മുൻ യുഎഇ നാഷനൽ ഫാമിലി കോർ ടീം ), പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ് - അൽഫോൻസാ കോളജ് അലുമ്നി (സ്റ്റാക്ക്), എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. നോവലുകളടക്കം നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാദ്യമേളത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

പരേതനായ കുന്നുംപുറം പാപ്പനാണ് പിതാവ്. മാതാവ്: അന്നക്കുട്ടി. ഭാര്യ-ബിജി ജോസഫ്. മക്കൾ: ആഷിഖ് ബിജു (കാനഡയിൽ വിദ്യാർത്ഥി ) അനേന ബിജു. സഹോദരങ്ങൾ: ജേക്കബ്, ജോയി. അബുദാബി ക്ലെവ് ലാൻഡ് ആശുപത്രിയിലുള്ള മൃതദേഹം എംബാമിങ്ങിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ