കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും യുഎസ് സ്ഥാനപതിയും
കൊച്ചി: കേരളവും അമെരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും കൊച്ചിയിൽ ഉന്നത തല കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വിവിധ മേഖലകളിലെ വികസന സാധ്യതകൾ വിശദമായി ചർച്ച ചെയ്തു. ഇരു പ്രദേശങ്ങളും തമ്മിൽ ദീർഘകാല പങ്കാളിത്തം ഉറപ്പാക്കാൻ ഇരുനേതാക്കളും സന്നദ്ധത പ്രകടിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ടൂറിസം, വിദേശ നിക്ഷേപം, തുറമുഖ വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നു വന്നത്. കേരളത്തിലെയും അമെരിക്കയിലെയും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ സംയുക്ത ഗവേഷണങ്ങളും അക്കാദമിക് കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആയുർവേദ-വെൽനസ് ടൂറിസത്തിന്‍റെ സാധ്യതകൾക്കൊപ്പം ഇരു മേഖലകളിലെയും നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സിസ്റ്റർ സിറ്റീസ് പദ്ധതിയും ചർച്ചയായി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവ കേന്ദ്രീകരിച്ച് കപ്പൽ നിർമ്മാണം, റിപ്പയറിങ്, ഗ്രീൻ ബങ്കറിങ്, സപ്ലൈ ചെയിൻ എന്നീ മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ ഇരു പക്ഷവും താൽപര്യം പ്രകടിപ്പിച്ചു. കൂടാതെ അമെരിക്കൻ വ്യവസായികളെയും മലയാളി പ്രവാസികളെയും ഏകോപിപ്പിച്ച് നിക്ഷേപങ്ങൾ കൊണ്ടു വരുന്നതിനായി യുഎസിൽ പ്രത്യേക ഇൻവെസ്റ്റ് ഡെസ്ക് ആരംഭിക്കാനും പദ്ധതിയുണ്ട്.