നോട്ടയെക്കാൾ കുറഞ്ഞ വോട്ടുമായി അഞ്ച് പേർ
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ, നിലമ്പൂരിൽ മത്സരിച്ച അഞ്ച് സ്ഥാനാർഥികൾക്ക് നോട്ടയുടെ അത്ര പോലും വോട്ട് നേടാനാവില്ലെന്ന് ഉറപ്പായി. ആകെ പത്ത് സ്ഥാനാർഥികളാണുണ്ടായിരുന്നത്.
19 റൗണ്ടുകളിൽ 14 റൗണ്ട് വോട്ടെണ്ണക്കഴിയുമ്പോൾ 436 പേരാണ് നോട്ടയ്ക്ക് (None Of The Above - NOTA) വോട്ട് ചെയ്തിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തും എം. സ്വരാജും പി.വി. അൻവറും മാത്രമാണ് അഞ്ചക്ക വോട്ട് സ്വന്തമാക്കിയത്. ഇവർക്കൊപ്പം, നാലാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി മോഹൻ ജോർജും അഞ്ചാം സ്ഥാനത്തു വന്ന എസ്‌ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയും നോട്ടയെക്കാൾ കൂടുതൽ വോട്ട് നേടി.
സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ഹരിനാരായണൻ, സതീഷ് കുമാർ ജി, വിജയൻ, എൻ. ജയരാജൻ, പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരാണ് നോട്ടയെക്കാൾ താഴെയായിപ്പോയത്. ഇതിൽ ഹരിനാരായണനും (185 വോട്ട്) സതീഷ് കുമാറിനും (114 വോട്ട്) മാത്രമാണ് നൂറിനു മുകളിൽ വോട്ട് നേടാൻ സാധിച്ചത്. മറ്റു മൂന്നു പേരുടേത് രണ്ടക്കത്തിൽ ഒതുങ്ങി.