പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ തകർച്ച നേരിട്ടതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു. രാജിക്കത്ത് മറ്റൊരാൾ മുഖേന കൊടുത്തയക്കുകയായിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. 102 സീറ്റുകളുമായി യുഡിഎഫ് അധികാരമുറപ്പിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് ആഞ്ഞടിച്ചത്.
പതിമൂന്നു മന്ത്രിമാരും പരാജയം രുചിച്ചപ്പോൾ പിണറായി വിജയൻ ഉൾപ്പെടെ ആറ് മന്ത്രിമാർക്ക് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. എക്സിറ്റ് പോളുകളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടുള്ള ഫലമാണ് ഇന്നു പുറത്തു വന്നത്. യുഡിഎഫ് തരംഗം ഉണ്ടായിരിക്കില്ലെന്നും വലിയ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ലെന്നുമാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.
എന്നാൽ ചരിത്രത്തിൽ ആദ്യമായി നൂറിൽ അധികം സീറ്റുകൾ സ്വന്തമാക്കിക്കൊണ്ടാണ് യുഡിഎഫ് അധികാരം ഉറപ്പിച്ചിരിക്കുന്നത്.