ഹിമന്ത ബിശ്വശർമ
ഗ്വാഹട്ടി: മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ബംഗാൾ ഇത്രയും കാലം അവരെ സഹിക്കുകയായിരുന്നുവെന്നും ഹിമാന്ത പറഞ്ഞു. മൂന്നു തവണ തുടർച്ചയായി അധികാരത്തിൽ ഏറിയതിനു ശേഷമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇത്തവണ പരാജയം രുചിച്ചത്. എന്നാൽ ബിജെപി 100 സീറ്റുകൾ മോഷ്ടിക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ ശത്രുവിനെ പോലെ പെരുമാറിയെന്നുമാണ് മമതയുടെ ആരോപണം.
അതു കൊണ്ട് രാജ് ഭവനിലേക്ക് പോകുകയോ രാജി സമർപ്പിക്കുകയോ ചെയ്യില്ലെന്ന നിലപാടിലാണ് മമത. എന്നാൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളിലേക്കും വിജയിച്ച പാർട്ടി അവകാശവാദം ഉന്നയിക്കുകയാണെങ്കിൽ സർക്കാരിന്‍റെ കാലാവധി അവസാനിക്കുമ്പോൾ ഗവർണർക്ക് അവരെ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിക്കാം.
അതു കൊണ്ടു തന്നെ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിനുള്ള സാധ്യത ഇല്ലയെന്ന് നിരീക്ഷകർ പറയുന്നു. മേയ് 7നാണ് പശ്ചിമബംഗാളിലെ സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത്.