കാസർകോട് ഡിസിസി ഓഫീസിൽ നടന്ന കയ്യാങ്കളി
കാസർകോട് : കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചയ്ക്കിടെ കാസർഗോട് ഡിസിസി ഓഫീസിൽ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്‍റും, കർഷക വിഭാഗം നേതാവും തമ്മിലുളള വാക് തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമാക്കനും, ഡികെഡിഎഫ് ജില്ലാപ്രസിഡന്‍റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.
ജയിംസ് നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ നൽകി. അന്ന് വന്ന ഏഴ് പേർക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കൻ ഉന്നയിച്ചത്.
ഇതിനെ ഡിസിസി ഭാരവാഹികൾ എതിർത്തു. അഞ്ച് സീറ്റ് നൽകാൻ ധാരണയായി. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഡിസിസി പ്രസിഡന്‍റിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമർശനം ഉന്നയിച്ചു. ഇതോടെ നൽകുന്ന സീറ്റ് രണ്ടാക്കി ചുരുക്കാൻ ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇതേത്തുടർന്നുള്ള ആക്ഷേപങ്ങളും തർക്കങ്ങളുമാണ് അടിയിൽ കലാശിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എം. ലിജു പറഞ്ഞു. കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനാൽ ബ്ലോക്ക് ഡിവിഷനിലും, ജില്ലാപഞ്ചായത്ത് ഡിവിഷനിലും ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഡിസിസി പ്രസിഡന്‍റുമായി ബന്ധപ്പെട്ട് ഒരുവിഭാഗത്തിനുളള അതൃപ്തിയാണ് സീറ്റ് വിഭജനം നീളാൻ കാരണമെന്നാണ് സൂചന.