സേലം: വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ മർദനമേറ്റ വിദ്യാർഥി മരിച്ചു. സേലത്തെ എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് മർദനത്തിൽ മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ വിദ്യാർഥികൾ തമ്മില്‍ സ്‌കൂള്‍ ബസില്‍വെച്ച് വാക്കേറ്റമുണ്ടായത്.
ബസിലെ സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കെന്നാണ് പുറത്ത് വരുന്ന വിവരം. തർക്കത്തിനിടെ സഹപാഠി കണ്ടഗാരുവിന്‍റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർഥി ബസിനുള്ളില്‍ തലയിടിച്ച് വീണു, പിന്നാലെ കുട്ടിയുടെ ബോധം പോവുകയായിരുന്നു. തുടർന്ന് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പൊലീസ് കേസെടുത്തു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍ ഉടന്‍ ബസില്‍ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ കുട്ടി മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതിഷേധം ഭയന്ന് പെലീസ് സ്‌കൂളിന് സുരക്ഷയുമൊരുക്കിയിട്ടുണ്ട്.