അഹമ്മദ് തൻവീർ അഹമ്മദ്
അമരാവതി: പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അശ്ലീല വിഡിയോ ചിത്രീകരിക്കുകയും ചെയ്ത 19കാരൻ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ആണ് സംഭവം. അയൻ അഹമ്മദ് തൻവീർ അഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കോടതി ഏപ്രിൽ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വാട്സാപ്പും സ്നാപ് ചാറ്റ് ഗ്രൂപ്പും വഴിയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പെൺകുട്ടികളുമായി ആദ്യം സൗഹൃദം സ്ഥാപിക്കും. വിശ്വാസ്യത നേടിയതിനു ശേഷം പതിയെ പ്രണയത്തിലേക്ക് മാറും. പെൺകുട്ടികളെ മുംബൈയിലേക്കും പുനെയിലേക്കും വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചിരുന്നത്. പെൺകുട്ടികളുടെ സമ്മതമില്ലാതെ നഗ്നവിഡിയോകൾ ചിത്രീകരിച്ചിരുന്നതായും പിന്നീട് ഈ വിഡിയോകൾ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
പെൺകുട്ടികളെ വ്യഭിചാരത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. ബിജെപി എംപി അനിൽ ബോണ്ട് നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയുടെ മൊബൈൽ ഫോണും മറ്റു ഗാഡ്ജറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഫൊറെൻസിക് വിദഗ്ധരെ ഉപയോഗിതച്ച് ഡേറ്റ റിക്കവർ ചെയ്ത് അന്വേഷണം നടത്താനാണ് നീക്കം. പ്രധാന തെളിവുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുറ്റകൃത്യം ചെയ്യാൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കും.
പെൺകുട്ടികളുടെ അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പറാത്ത്വാഡ, അചൽപുർ എന്നിവിടങ്ങളിൽ നാട്ടുകാർ വലിയ പ്രതിഷേധം നടത്തിയിരുന്നു. നിലവിൽ 7 പെൺകുട്ടികളാണ് പ്രതിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ പെൺകുട്ടികൾ മുന്നോട്ടു വരുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു.