കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു
കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസിൽ സഹായം ചോദിച്ചെത്തിയ ആൾ വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. കൊടുത്ത പണം മതിയാകാത്തതിന്‍റെ പേരിലായിരുന്നു ബിഷപ്സ് ഹൗസിലെ അഡ്മിനിസ്ട്രേറ്ററായ ഫാ. ജോർജ് പൈനാടത്തിനെ ആക്രമിച്ചത്. കാസർഗോട് സ്വദേശി മുഹമ്മദ് മുസ്തഫയെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
വെളളിയാഴ്ചയാണ് വൈദികന് നേരെ അക്രമണം നടന്നത്. സഹായം അഭ്യർഥിച്ചെത്തിയ മുസ്തഫയ്ക്ക് ബിഷപ്പിന്‍റെ നിർദേശ പ്രകാരം ആയിരം രൂപ വൗച്ചർ എഴുതി നൽകുകയായിരുന്നു. എന്നാൽ, വൗച്ചറിൽ മുസ്തഫ ഒപ്പിടാൻ തയാറായിരുന്നില്ല.
പകരം കൈയിലുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വൈദികനെ കുത്തുകയായിരുന്നു. അക്രമണത്തിൽ വൈദികന്‍റെ വയറിനും കൈകളിലും പരുക്കേറ്റിട്ടുണ്ട്.
പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ വെളളിയാഴ്ച തന്നെ വൈദികൻ ആശുപത്രിവിടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.