ഒളിച്ചോടിയെന്ന് ഭർതൃ കുടുംബം; യുവതിയുടെ മൃതദേഹം വീടിനടുത്തുള്ള കുഴിയിൽ നിന്നും കണ്ടെത്തി
ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ മൃതദേഹം റോഡിന് സമീപത്തെ കുഴിയിൽ കണ്ടെത്തി. ഷിക്കോഹബാദ് സ്വദേശി തനു രാജ്പുത്രിയുടെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താനുവിന്‍റെ ഭർത്താവിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിന് മുന്നിലുള്ള റോഡിന് സമീപത്തെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളൊളം പഴക്കമുണ്ട്. തനുവിനെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു വർഷം മുൻപായിരുന്നു 24 കാരിയായ തനുവും ഫരീദാബാദ് റോഷൻ നഗർ സ്വദേശി അരുണുമായുള്ള വിവാഹം. വിവാഹ ശേഷം തനുവിന് ഭർത്താവിൽ നിന്നും നിരന്തര പീഡനം നേരിട്ടതായി വിവരമുണ്ടായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിലായിരുന്നു ആക്രമണം. പീഡനം സഹിക്കാനാവാതെ താനു സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നെങ്കിലും പിന്നീട് വീണ്ടും ഭർതൃ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ഏപ്രിൽ 23 ന് തനു വീട്ടിൽ നിന്നും ഒളിച്ചോടിയതായി അരുണിന്‍റെ വീട്ടുകാർ പ്രചരിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരുൺ പൊലീസിൽ പരാതിയും നൽകി. തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നത്.
യുവതിയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം മാത്രമേ മരണത്തിൽ വ്യക്തത വരൂ.