തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി നേതാവ് വി.ജി. ഗിരികുമാർ മുഖ്യ ആസൂത്രകനെന്ന് ക്രൈം ബ്രാഞ്ചിന്‍റെ റിമാൻഡ് റിപ്പോർട്ട്. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച് സംസാരിച്ചതിന്‍റെ പ്രതികാരമായാണ് പ്രതി ഇത് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2018 ഒക്റ്റോബർ 27നാണ് പ്രതികൾ ആശ്രമത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾക്കും ഒരു മോട്ടോർസൈക്കിളിനും തീയിട്ടത്.
സന്ദീപാനന്ദഗിരിക്കെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് നാല് പ്രതികളും ആശ്രമം കത്തിക്കാൻ തീരുമാനമെടുത്തതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
ശബരി എസ്. നായർ എന്ന ആർഎസ്എസ് പ്രവർത്തകനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തീവയ്ക്കാൻ നേരിട്ടു പോയ രണ്ടു പേരിൽ ഒരാൾ ഇയാളായിരുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണിത്.
ഗിരികുമാർ തയാറാക്കിയ പദ്ധതി പ്രകാരമാണ് മുഖ്യ പ്രതി പ്രകാശും മൂന്നാം പ്രതി ശബരിയും ചേർന്ന് കൃത്യം നിർവഹിച്ചത്. ഇവർ ഉപയോഗിച്ച ബൈക്ക് പൊളിച്ചു വിൽക്കാൻ കൊടുത്തിരുന്നതെന്ന് വീണ്ടെടുത്തെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
മുഖ്യ പ്രതിയായിരുന്ന പ്രകാശം കഴിഞ്ഞ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം പ്രകാശിന്‍റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. തന്‍റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിനു തീയിട്ടതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇയാൾ പിന്നീട് മൊഴി മാറ്റിയെങ്കിലും ഇതിന്‍റെ അടിസ്ഥാനത്തിൽ തന്നെ മറ്റു പ്രതികളിലേക്കെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു സാധിച്ചു.