അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാനക്കാരൻ!
പാലക്കാട്: അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവെന്ന് പൊലീസ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശിയാണ്. മൃതദേഹം കണ്ടെത്തിയ ബിരിയാണി ചാക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടത്തറയിലെ കടയിൽ നിന്നാണ് ചാക്ക് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.
അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. മൂന്ന് ചാക്കുകളിലാക്കി മൃതദേഹം ഭവാനി പുഴയിൽ ഇയാൾ ഒഴുക്കി വിട്ടത്. എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല. പ്രതി സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അഞ്ചുവയസു തോന്നിക്കുന്ന പെൺകുഞ്ഞിന്‍റെയും യുവതിയുടേയും മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അഗളി ഡിവൈഎസ്പി ആർ.അശോകന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.