ഫോർമാലിൻ കുത്തിവച്ചതിനു പിന്നാലെ കുട്ടി മരിച്ചു; നഴ്സുമാർക്കെതിരേ കേസ്
ഭോപ്പാൽ: ഭോപ്പാൽ എയിംസ് ആശുപത്രിയിൽ മരുന്നിനു പകരം ഫോർമാലിൻ കുത്തിവച്ചതിനെത്തുടർന്ന് മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ നഴ്സുമാർക്കെതിരേ കേസ്. ക്യാൻസർ ബാധിച്ച് ചികിത്സ തേടിയിരുന്ന സാർഥക് യാദവാണ് 2025 ഡിസംബറിൽ മരിച്ചത്. രക്താർബുദം ബാധിച്ചതിനെത്തുടർന്നാണ് സാർഥകിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവ ദിവസം രാവിലെ നഴ്സ് കുട്ടിക്ക് നൽകിയിരുന്ന ഐവി ബോട്ടിലിലേക്ക് എഫ് എന്നു രേഖപ്പെടുത്തിയിരുന്ന കുപ്പിയിൽ നിന്നുള്ള മരുന്ന് നഴ്സ് കുത്തി വച്ചുവെന്നാണ് സാർഥകിന്‍റെ അച്ഛൻ സിദ്ധാർഥ് യാദവ് പറയുന്നത്. അധികം വൈകാതെ കുട്ടി അബോധാവസ്ഥയിലായി. രാവിലെ 8.45ന് കുട്ടി മരിച്ചു. കുട്ടിയുടെ സ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ ജീവനക്കാർ ബലമായി ഐവി ബോട്ടിൽ എടുത്തു കൊണ്ടു പോയെന്നും സിദ്ധാർഥ് ആരോപിക്കുന്നു.
എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് കുട്ടിയുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നതു കൊണ്ടാണെന്ന് കണ്ടെത്തിയത്. നഴ്സിങ് ഓഫിസർ മധുബാല ശർമയാണ് ഫോർമാലിൻ കുത്തിവച്ചത്. ഫോർമാലിൻ അശ്രദ്ധമായി സൂക്ഷിച്ചതിന്‍റെ ഉത്തരവാദിത്തം മറ്റൊരു നഴ്സിങ് ഓഫിസറായ അനുക ഗുജറാത്തിക്കാണെന്നും റിപ്പോർട്ടിലുണ്ട്.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പ്രകാരം ഇരുവർക്കുമെതിരേ ബഗേസ്വാനിയ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്. പ്രതികളം എയിംസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.