മധ്യപ്രദേശ്: ബാലപീഡകന്‍ മൂന്നാമതും അറസ്റ്റില്‍. 11 വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് രമേഷ് ഖാതി (41) എന്നയാളെ മൂന്നാമതും പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 1, 2 തീയതികളിലാണ് കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് ഫെബ്രുവരി 7 ന് കുട്ടി മരിച്ചു.
അമ്മമ്മയോടും ആന്‍റിയോടുമൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിന്‍റെ ആദ്യഘട്ടത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 419 പേരുടെ പട്ടികയാണ് പൊലീസ് തയാറാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അന്വേഷണം രമേശ് ഖാതിയിലേക്കെത്തിയത്. തുടര്‍ന്ന് ഷാജപൂര്‍ ജില്ലയിലെ ഇയാളുടെ വീട്ടിലെത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
22 വര്‍ഷത്തിനിടെ ഇയാള്‍ നടത്തുന്ന മൂന്നാമത്തെ ബലാത്സംഗമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഷാജാപൂര്‍ സ്വദേശിയായ ഇയാള്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്ഗഡില്‍ എത്തിയത്. 2003 ല്‍ 5 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ ഇയാൾ 10 വര്‍ഷം തടവു ശിക്ഷി അനുഭവിച്ചിരുന്നു.
8 വയസുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ 2014 ൽ രണ്ടാമത് പിടിക്കപ്പെടുന്നത്. അന്ന് വിചാരണ കോടതി ഇയാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചുവെങ്കിലും 2016 ല്‍ മധ്യപ്രദേശ് ഹൈക്കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. ഈ കേസിന്‍റെ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോൾ വീണ്ടും 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.
അതേസമയം, 11 വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നതിനു മിനിറ്റുകള്‍ക്ക് മുൻപ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.