വനിതാ അധ്യാപികയുടെ ജാമ്യം റദ്ദാക്കി ഹൈകോടതി
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ ജീവനക്കാരൻ മൂന്നു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ വനിതാ അധ്യാപികയ്ക്ക് അനുവദിച്ചിരുന്ന ജാമ്യം ഡൽഹി ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. കൂടാതെ മൂന്നു ദിവസത്തിനകം കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു. സംഭവം അധികൃതരിൽ നിന്ന് മറച്ചു വച്ചെന്ന കുറ്റത്തിനാണ് അധ്യാപികയെ അറസ്റ്റു ചെയ്തിരുന്നത്.
പരാതിയിൽ അതിജീവിത തന്‍റെ പേര് വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ പ്രതിക്ക് ജാമ്യം നൽകിയ വിചാരണ കോടതിയുടെ നടപടി തെറ്റാണെന്ന് ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിൽ വ്യക്തമാക്കി. ഒരു മൂന്നു വയസുകാരിക്ക് സംഭവത്തിന്‍റെ എല്ലാ കാര്യങ്ങളും തുടക്കത്തിൽ തന്നെ വിശദീകരിക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം 13 വർഷമായി സ്കൂളിൽ പഠിപ്പിക്കുകയാണെന്നും തെറ്റായി കുറ്റം ചുമത്തിയതാണെന്നും അധ്യാപികയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ കോടതി തയ്യാറായില്ല. കേസിലെ പ്രധാന പ്രതിയായ സ്കൂളിന്‍റെ കെയർടേക്കറിന്‍റെ ജാമ്യവും ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു.