ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു
file image
മുംബൈ: ബസ് യാത്രയ്ക്കിടെ പ്രസവിച്ച 19കാരി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. പത്രി- സേലു റോഡിലൂടെ സഞ്ചരിച്ചിരുന്ന സ്ലീപ്പർ കോച്ച് ബസിൽ ചൊവ്വാഴ്ച പുലർച്ചയോടെ സംഭവം നടന്നത്. തുണിയിൽ പൊതിഞ്ഞ നിലയിൽ എന്തോ ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. റിതിക ദേരെ എന്ന 19കാരിയാണ് പ്രസവിച്ചത്.
അവർക്കൊപ്പം ഭർത്താവ് എന്നവകാശപ്പെടുന്ന അൽത്താഫ് ഷെയ്ഖും ബസിൽ ഉണ്ടായിരുന്നു. ബസിൽ രണ്ടു ബെർത്തുകളാണ് യാത്രക്കാർക്കായി സജ്ജീകരിച്ചിരുന്നത്. എന്തോ പുറത്തേക്ക് എറിയുന്നതായി കണ്ട ഡ്രൈവർ ഇക്കാര്യം ചോദിച്ചുവെങ്കിലും ഭാര്യ ഛർദിച്ചത് എറിഞ്ഞു കളഞ്ഞതാണെന്നാണ് ഷെയ്ഖ് മറുപടി നൽകിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന പൊലീസുകാർ ബസ് തടയുകയായിരുന്നു. കുഞ്ഞിനെ വളർത്താനുള്ള കഴിവില്ലാത്തതിനാലാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇരുവരുടെയും മൊഴി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.