മുഹമ്മദ് അലി
കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന് 54 വയസുകാരന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് അലി ആണ് പൊലീസ് സ്റ്റേഷനിലെത്തി വെള്ളിയാഴ്ച വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെയാണ് ടൗൺ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കൂടരഞ്ഞിയിലും വെള്ളയിലുമായി കൊലപാതകങ്ങൾ നടത്തിയെന്നായിരുന്നു മുഹമ്മദ് അലിയുടെ വെളിപ്പെടുത്തൽ. ആദ്യ കൊലപാതകം 1986ലും രണ്ടാമത്തേത് 2022ലും. എന്നാൽ, കൊല്ലപ്പെട്ടത് ആരെന്ന കാര്യം മുഹമ്മദ് അലിക്ക് പോലും അറിയില്ലെന്നാണ് വെളിപ്പെടുത്തൽ.
1986ൽ തന്നെ ലൈംഗികമായി പീഡിക്കാൻ ശ്രമിച്ച യുവാവിനെ കൂടരഞ്ഞിയിലെ ഒരു തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ കൊലപാതകം 3 വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്‍റെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ച ഒരാളെ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് മുഹമ്മദിന്‍റെ വെളിപ്പെടുത്തൽ.
മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കും വിധം കൂടരഞ്ഞിയിലും കോഴിക്കോട് കടപ്പുറത്തും അസ്വഭാവിക മരണങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ആരാണ് കൊല്ലപ്പെട്ടത് എന്നോ ഇയാൾ പറയുന്ന സമയത്ത് തന്നെയാണോ മരണം നടന്നതെന്നോ സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല.