കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ
കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവത്തിൽ, കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആൾക്കെതിരേ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ കണ്ടെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ശശികുമാർ എന്നയാൾക്കെതിരേയാണ് കേസെടുത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ ഇയാൾ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയെന്നും, ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടി ഒപ്പമുണ്ടെന്ന് അച്ഛനെ ഫോണിൽവിളിച്ചറിയിച്ചതും ശശികുമാറാണ്. തുടർന്നാണ് അച്ഛനും പൊലീസും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തി കുട്ടിയെ കണ്ടെത്തുന്നത്.
ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണു കുട്ടി. ചൊവ്വാഴ്ച പരീക്ഷ എഴുതാൻ അച്ഛൻ സ്കൂളിലാക്കി മടങ്ങിയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല.
പിന്നാലെ സ്കൂളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി 10 മണിക്ക് തന്നെ സ്കൂളിൽ നിന്നു പോയതായി ആധ്യാപിക പറഞ്ഞത്. തുടർന്ന് എളമക്കര പൊലീസിൽ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ, ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച പുലർച്ചെ ശശികുമാർ വിളിച്ചറിയിച്ചതിനു പിന്നാലെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.