തർക്കത്തിനിടെ ഇന്ത്യക്കാരന് പരുക്ക്; പാക് സ്വദേശിക്ക് തടവ് ശിക്ഷ
റാഞ്ചി: 31 വർഷം മുൻപ് 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ 75 വയസുകാരന് ഒരു വർഷം തടവു ശിക്ഷ വിധിച്ച് ഝാർഖണ്ഡ് ഹൈക്കോടതി. 1995ൽ റാഞ്ചിയിലെ ഹാത്തിയ റെയിൽവേ സ്റ്റേഷനിൽ പാഴ്സൺ ക്ലാർക് ആയി ജോലി ചെയ്തിരുന്ന കാളി ശങ്കർ ധോബിക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. നിർമൽ കുമാർ ബെഗാനി എന്നയാളിൽ നിന്ന് ഹാത്തിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു മോട്ടോർ സൈക്കിൾ ബിഹാറിലെ സമസ്തിപുരിലേക്ക് അയക്കുന്നതിനായാണ് 100 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ നിർമൽ കുമാർ ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചു.
1995 ഏപ്രിൽ 27ന് കൈക്കൂലി വാങ്ങിയതിനു തൊട്ടു പിന്നാലെ കാളി ശങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. പ്രത്യേക കോടതിയിലാണ് കേസിന്‍റെ വിചാരണ നടന്നിരുന്നത്. 9 വർഷത്തോളം വിചാരണ നീണ്ടു പോയി. 2004ൽ കാളി ശങ്കർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഒരു വർഷം തടവും 4000 രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മാത്രമല്ല സെക്ഷൻ 13(2) പ്രകാരം ഒന്നര വർഷം തടവും 6000 രൂപ പിഴയും വേറെയും വിധിച്ചു. രണ്ടു ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. എന്നാൽ കാളി ശങ്കർ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി നടപടികൾ ഇരുപതു വർഷത്തോഷം നീണ്ടു. ഒടുവിൽ 31 വർഷത്തിനു ശേഷം ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവയാണ് പ്രത്യേക കോടതി വിധിക്ക് അനുകൂലമായി വിധി ശരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ കാളി ശങ്കറിന്‍റെ പ്രായം കണക്കിലെടുത്ത് ശിക്ഷ ആറു മാസമാക്കി കുറച്ചിട്ടുണ്ട്. ഒന്നര വർഷം തടവ് ഒരു വർഷമായും കുറച്ചു. രണ്ടും വെവ്വേറെ അനുഭവിക്കണം. അതു കൊണ്ടു തന്നെ ഒരു വർഷം തടവ് കാളി ശങ്കറിന് അനുഭവിക്കേണ്ടി വരും. രണ്ട് മാസത്തിനുള്ളിൽ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയതിനു പിന്നാലെ തന്നെ കാളി ശങ്കറിന്‍റെ ജോലി നഷ്ടപ്പെട്ടിരുന്നു.