മുംബൈ: ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നു പ്രഖ്യാപിച്ച സയീദ് ഷൂജക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ മുംബൈ സൈബർ പൊലീസ് ഐടി നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഷൂജയുടെ അവകാശവാദവും വ്യാജവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കപ്പെടാത്തതുമാണെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്‌റ്ററൽ ഓഫിസർ നൽകിയ പരാതിയിൽ പറയുന്നു.
ഇവിഎം ഹാക്ക് ചെയ്യാനാവുമെന്ന് ഷൂജ അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
2019ലും ഇയാൾ സമാനമായ അവകാശവാദം ഉന്നയിച്ചതിനെത്തുടർന്ന് ഡൽഹിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഷൂജയുമായി ബന്ധമുള്ള ആളുകളെ കണ്ടെത്താൻ മുംബൈ, ഡൽഹി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാൾ വിദേശത്താണെന്നാണ് കരുതുന്നത്.