14കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു; 4 വിദ്യാർഥികൾക്കെതിരേ പരാതി
ഗാസിയാബാദ്: ഉത്തർപ്രദേശിൽ 14കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. സ്കൂൾ വിദ്യാർഥികളായ 4 പേർക്കെതിരേ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. 9,10,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കെതിരേയാണ് ആരോപണം. ഇതിൽ മൂന്നു പേരും പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ ഒരു ആൺകുട്ടിയുമായി പെൺകുട്ടി ബന്ധം പുലർത്തിയിരുന്നു.
11 മണിയോടെ വീട്ടിലെത്തിയ വിദ്യാർഥികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ രക്ഷിക്കുകയും മറ്റ് നാലു പേരെയും ഒരു മുറിയിൽ അടക്കുകയും ചെയ്തു. പക്ഷേ പൊലീസ് എത്തും മുൻപേ സൊസൈറ്റി ഭാരവാഹികളിൽ ആരോ വീട്ടിലെത്തി ഇവരെ അഴിച്ചു വിട്ടുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പരാതിയിൽ ഇതു വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മൊഴി രേഖപ്പെടുത്തും.