കുഞ്ഞിനെ കൊന്നാൽ വിവാഹം നടക്കും, അമ്മയെ പൂട്ടിയിട്ട് 22 ദിവസം പ്രായമുള്ള അനന്തിരവനെ ചവിട്ടിക്കൊന്നു; നാല് യുവതികൾ അറസ്റ്റിൽ
ജയ്പുർ: വിവാഹം വേഗം നടക്കാനായി അനന്തിരവനെ ക്രൂരമായി കൊലപ്പെടുത്തി യുവതികൾ. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിലാണ് ക്രൂരത. 22 ദിവസം പ്രായമുള്ള അനന്തരവനെ നാല് യുവതികൾ ചേർന്ന് ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാല് യുവതികൾ അറസ്റ്റിലായി.
കുഞ്ഞിന്‍റെ പിതാവിന്‍റെ സഹോദരികളായ മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്. നാടോടി ദേവതയായ ഭേരുവിനെ ആരാധിച്ചിരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മാതാവിനെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് സ്ത്രീകൾ കൊല നടത്തിയത്. പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
ഒക്ടോബർ 24നാണ് കുഞ്ഞ് പിറന്നത്. വിവാഹം ഉടൻ നടക്കാൻ തന്റെ കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ മതിയെന്ന് അവർ വിശ്വസിച്ചിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. കുറച്ചു നാളായി അവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹാഭ്യർഥനകൾ മുടങ്ങിയതോടെ ദുരാചാരം നടത്തുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.
അതിനിടെ യുവതികൾ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് മുൻപുള്ള വിഡിയോ പുറത്തുവന്നു. ഒരു സ്ത്രീ തന്റെ മടിയിൽ കുഞ്ഞിനെ പിടിച്ച് കിടത്തി എന്തോ ജപിക്കുന്നതായും മറ്റ് ചില സ്ത്രീകള്‍ ചുറ്റുമിരുന്ന് ജപത്തിൽ പങ്കുചേരുന്നതായുമുള്ള വിഡിയോയിലുള്ളത്.