പത്തനംതിട്ട : വീടുകയറി ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 10 30 ന് അടൂർ ചൂരക്കോട് ബദാം മുക്ക് കല്ലുവിളയിൽ അനന്തു(28)വിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അനന്തുവിൻ്റെയും സുഹൃത്ത് മണ്ണടി പാറവിള പുത്തൻവീട്ടിൽ അയ്യപ്പനെ(36)യും പ്രതികൾ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളായ മണക്കാല വട്ടമലപ്പടി കൊച്ചുപ്ലാവിള പടിഞ്ഞാറ്റേതിൽ വിഷ്ണു മോഹൻ (30), മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ അജിൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്തുവിനെ അസഭ്യം വിളിച്ച് പ്രതികൾ വീടിനു നേരേ ബിയർ കുപ്പികൾ വലിച്ചെറിയുകയും വടിവാളുമായി വീടിൻ്റെ സിറ്റൗട്ടിൽ ഇരുന്ന ഇരുവരെയും വെട്ടുകയും ആയിരുന്നു. വെട്ടേറ്റ് ഓടിയ അയ്യപ്പൻ സുഹൃത്തിൻ്റെ ബൈക്കിന് പിന്നിൽ, ചികിത്സക്കായി അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുമ്പോൾ നെല്ലിമൂട്ടിപ്പടിയിൽ കാർ ഇട്ട് തടഞ്ഞുനിർത്തി കമ്പിവടി കൊണ്ട് വീണ്ടും മർദ്ദിക്കുകയായിരുന്നു.
വധശ്രമത്തിന് കേസ് എടുത്ത ഏനാത്ത് പൊലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് 6.30 ന് അടൂരിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്‌പെക്ടർ മനോജ്‌കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ രാജേഷ്, എ എസ് ഐമാരായ രാധാകൃഷ്ണൻ, രമേശ്‌കുമാർ, എസ് സി പി ഓ മുജീബ് സി പി ഓ സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.