കാസർഗോഡ് 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പതിനഞ്ചുകാരനുൾപ്പെടെ 5 പ്രതികൾ
representative image
കാസർഗോഡ്: കാസർഗോഡ് 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിനഞ്ചുകാരൻ ഉൾപ്പെടെ 5 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 2 പേരെ കസ്റ്റഡിയിലെടുത്തു.
വയക്കര പോത്താംകണ്ടത്ത് നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. തൃക്കരിപ്പൂർ സ്വദേശി റാഷിദ്, ഉദിനൂർ സ്വദേശിയായ 15 കാരൻ, പെൺകുട്ടിയുടെ സഹോദരി ഭർത്താവ് എന്നിവരാണ് കേസിലെ പ്രതികൾ. എന്നാൽ സഹോദരി ഭർത്താവ് അസുഖ ബാധിതനായി 2 മാസം മുൻപ് മരിച്ചിരുന്നു. ഒരു വർഷത്തിനിടെ വിവിധയിടങ്ങിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇനി പിടിയിലാവാനുള്ള റഷീദ് 2 ആഴ്ച മുൻപ് ഗൾഫിലേക്ക് കടന്നിരുന്നു. മറ്റൊരാളായ 15 കാരൻ ഒളിവിലാണെന്നാണ് വിവരം. പെൺകുട്ടിയുടെ വീട്ടിൽ കോഴിയിറച്ചി എത്തിച്ച് നൽകുന്ന നൗഷാദ് കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിങ് നൽകിയതോടെയാണ് ഒന്നിലധികം പേർ പീഡിപ്പിച്ച വിവരം പുറത്തു വരുന്നത്.