പിടിയിലായ ജൂബിൻ ലാലു ജേക്കബ്
കോട്ടയം: കോട്ടയം - മെഡിക്കൽ കോളെജ് റൂട്ടിൽ സിഎംഎസ് കോളെജ് മുതൽ പനമ്പാലം വരെ അപകടകരമായി അമിതവേഗത്തിൽ വാഹനം ഓടിച്ച്, നിരവധി വാഹനങ്ങളെ ഇടിപ്പിച്ച യുവാവ് ഓടിച്ച ഫോർച്ചുണർ കാർ ഒടുവിൽ മരത്തിലിടിച്ചും അപകടം.
സിഎംഎസ് കോളെജ് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചർ വിദ്യാർഥിയായ ജൂബിൻ ലാലു ജേക്കബ് എന്നയാൾ ഓടിച്ച വാഹനമാണ് അമിതവേഗത്തിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചത്.
അപകടത്തെത്തുടർന്ന് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെ പനമ്പാലത്ത് വച്ച് കാർ റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഫോർച്ചുണർ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സിഎംഎസ് കോളെജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ ഇരുപതോളം വാഹനങ്ങളിൽ ഇടിപ്പിച്ചു. വാഹനങ്ങളെയെല്ലാം ഇടിച്ച ശേഷവും ഇയാൾ കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.
ചാലുകുന്നിലും ചുങ്കത്തും കുടയംപടിയിലും കുടമാളൂരിലും വച്ച് ഇയാൾ അപകടമുണ്ടാക്കി. ഇതോടെയാണ് നാട്ടുകാർ പിന്നാലെ കൂടിയത്. തുടർന്ന് പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഈ വാഹനം ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ജൂബിനെ കാറിൽ നിന്നു പുറത്തിറക്കിയപ്പോൾ ഇയാൾ അർധബോധാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടികൂടി കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.