വിവാഹേതരബന്ധം മക്കളെ അറിയിക്കുമെന്ന് ഭീഷണി; കാമുകിയെ തലയറുത്ത് കൊന്ന ഡ്രൈവർ അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹേതര ബന്ധം മക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ അറുത്ത് ഉപേക്ഷിച്ചയാൾ അറസ്റ്റിൽ. മോനു സോലാങ്കി എന്നറിയപ്പെടുന്ന മോനു സിങ് ആണ് അറസ്റ്റിലായത്. വിവാഹേതര ബന്ധം പുലർത്തിയിരുന്ന പ്രീതി യാദവ് എന്ന യുവതിയെയാണ് മോനു ബസിൽ വച്ച് കൊലപ്പെടുത്തിയത്. മൃതദേഹം മുറിച്ച് നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി. വിവാഹിതനും രണ്ടു പെൺകുട്ടികളുടെ അച്ഛനുമായ മോനു സിങ് നോയിഡയിലാണ് താമസിച്ചിരുന്നത്.
ബസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് പ്രീതിയുമായി അടുപ്പത്തിലായത്. താനുമായുള്ള ബന്ധം പെൺമക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രീതി പണം ആവശ്യപ്പെട്ടതോടെയാണ് മോനു സിങ് പ്രീതിയെ കൊലപ്പെടുത്തിയത്. നവംബർ അഞ്ചിനാണ് കൊലപാതകം നടന്നത്. ബസിനുള്ളിൽ വച്ച് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ കലഹമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മോനു പ്രീതിയുടെ തലയറുത്ത് കൊന്നു. പിന്നീട് കൈകൾ അറുത്തെടുത്തതായും മോനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൊല്ലാൻ ഉപയോഗിച്ച ആയുധം ഗാസിയാബാദിലെ കാനയിൽ ഉപേക്ഷിച്ചു. നോയിഡയിലെ അഴുക്കുചാലിൽ നിന്ന് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 5000 സിസിടിവി ക്യാമറകളും 1100 വാഹനങ്ങളും അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചു.44 വാഹനങ്ങളുടെ ഡ്രൈവർമാരെ ചോദ്യം ചെയ്തതിനു ശേഷമാണ് മോനു സിങ്ങിനെ അറസ്റ്റ് ചെയ്തത്.