രാമാനുജൻ ഗോസാമി, മൃതദേഹം
ഗോഹട്ടി: വിവാഹിതയായ 25 കാരിയെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. റിയ താലൂക്ക്ദാർ എന്ന യുവതിയെയാണ് വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുർഗന്ധം വമിക്കുന്നുവെന്ന അയൽവാസികളുടെ പരാതിയെത്തുടർന്ന് ദമ്പതികൾ താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ പൊലീസ് എത്തിയിരുന്നു. ദമ്പതികളെ നേരിട്ട് കണ്ടിട്ട് രണ്ട് ദിവസമായതായും അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
ലോക്ക് തുറന്ന് അപ്പാർട്ട്മെന്‍റിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് യുവതിയുടെ തലയിലാത്ത മൃതദേഹം കണ്ടെത്തിയത്. കൈവിരലുകൾ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. പിന്നീട് പൊലീസിന്‍റെ പരിശോധനയിൽ ഫ്രിഡ്ജിലെ പോളിത്തീൻ കവറിൽ നിന്നും യുവതിയുടെ തല കണ്ടെടുക്കുകയായിരുന്നു. മുറിയിൽ നിന്നും മൂർച്ചയുള്ള ആയുധവും മദ‍്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു.
രക്തക്കറയും വീട്ടുപകരണങ്ങൾ ചിതറിയ നിലയിലും കാണപ്പെട്ടു. പിന്നീട് ഞായറാഴ്ച രാത്രിയോടെ യുവതിയുടെ ഭർത്താവ് രാമാനുജൻ ഗോസാമി പൊലീസിൽ കീഴടങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
റിയ കൊല്ലപ്പെട്ടതാണെന്നാണ് ഫൊറൻസിക് പരിശോധനയിൽ നിന്നും വ‍്യക്തമാകുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് 24 മുതൽ 48 മണിക്കൂറിന് മുൻപാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് യുവതിയുടെ ഭർത്താവായ രാമാനുജൻ ഗോസാമിയെ അവസാനമായി കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗോഹട്ടി മെഡിക്കൽ കോളെജിലേക്ക് അയച്ചു. ഈ കേസിൽ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റും അന്വേഷണം നടത്തുന്നുണ്ട്. ഗൗരിപുർ സ്വദേശിയായ രാമാനുജൻ ഊബർ ഡ്രൈവറാണ്. രാമാനുജന്‍റെ പിതാവിന്‍റെ സ്ഥലത്താണ് അപ്പാർട്ട്മെന്‍റ് പണിതതെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.