പാൽഘർ: ഡൽഹി ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥൻ എന്നു തെറ്റിദ്ധരിപ്പിച്ച് മാട്രിമണി വെബ്‌സൈറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാൻഷു എന്ന 26 വയസുകാരനെയാണ് അഹമ്മദാബാദിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലായിരുന്നു സംഭവം. ഡൽഹി ക്രൈം ബ്രാഞ്ചിന്‍റെ സൈബർ സെക‍്യൂരിറ്റി സെല്ലിലെ ഉദ‍്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചത്.
പന്ത്രണ്ടോളം സ്ത്രീകളെയാണ് ഇയാൾ മാട്രിമണി സൈറ്റ് വഴി കബളിപ്പിച്ചത്. ഇതിലൊരാൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഹിമാൻഷുവിന്‍റെ നാടകം പൊളിഞ്ഞത്.
പരാതിക്കാരിയെ ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.