മറ്റൊരാളെ വിവാഹം കഴിച്ചു; പ്രണയിനിയെ കൊന്ന യുവാവിന് ജീവപര്യന്തം
മുസാഫർനഗർ: മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ പേരിൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുസാഫർനഗർ സ്വദേശിയായ സോഹൻവീറിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രേഖ സിങ്ങാണ് ശിക്ഷ വിധിച്ചത്. 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
25 വയസുള്ള രുചി ശർമയെ 2020 ജൂലൈയിലാണ് പ്രതി കൊലപ്പെടുത്തിയത്. രുചിയും സോഹൻവിറും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പക്ഷേ 2020 ജൂൺ 28ന് രുചി മറ്റൊരാളെ വിവാഹം കഴിച്ചു.
തന്നെ വഞ്ചിച്ചതിലുള്ള പ്രതികാരം തീർക്കാനായി രുചിയെ വയലിലേക്ക് വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തൊട്ടടുത്തുള്ള കരിമ്പിൻ കാട്ടിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസമാണ് ബന്ധുക്കൾ മൃതദേഹം കണ്ടെത്തിയത്.