റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി ലൈനിൽ നവജാത ശിശുവിന്‍റെ മൃതദേഹം തൂക്കിയിട്ട നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അവിവാഹിതയായ അമ്മയ്ക്കു മേൽ കൊലക്കുറ്റം ചുമത്താൻ പൊലീസ്. യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കൊലക്കുറ്റം ചുമത്താൻ തീരുമാനിച്ചത്. വലിച്ചെറിഞ്ഞപ്പോൾ കുഞ്ഞിന്‍റെ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് നിഗമനം. യുവതി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് നീക്കം.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മെഴുവേലിയിലെ യുവതിയുടെ വീടിനു പിന്നിലെ പറമ്പിൽ നിന്നാണ് പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചേമ്പിലയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി പൊക്കിൾക്കൊടി മുറിച്ചു മാറ്റാൻ ശ്രമിക്കവെ തലകറങ്ങി നിലത്ത് വീണപ്പോൾ കുഞ്ഞിന്‍റെ തലയിടിച്ചതാണ് മരണ കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പറമ്പിലേക്ക് വലിച്ചെറിഞ്ഞതിന്‍റെ ആഘാതത്തിലാണ് കുഞ്ഞിന്‍റെ തലയ്ക്കു പിന്നിൽ മുറിവേറ്റതെന്നു വ്യക്തമായത്.
ആൺസുഹൃത്താണ് ഗർഭത്തിന് ഉത്തരവാദിയെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ബിരുദ വിദ്യാർഥിയാണ് യുവതി. കാമുകനെയും വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
രക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 വയസുകാരി ചികിത്സക്കെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്റ്റർമാർ കണ്ടെത്തി. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിക്കുകയായിരുന്നു.