പിടിച്ചെടുത്ത പണം, വൈകുണ്ഡ നാഥ്, ജനലിലൂടെ പണം പുറത്തേക്കെറിഞ്ഞ നിലയിൽ
ഭുവനേശ്വർ: അഴിമതി ആരോപണത്തിനു പിന്നാലെ ഒഡീശയിലെ ചീഫ് എൻജിനീയറുടെ വീട്ടിൽ നിന്ന് 2.1 കോടി രൂപ പിടിച്ചെടുത്ത് വിജിലൻസ്. ഒഡീശ റൂറൽ ഡെവലപ്മെന്‍റ് ഡിപ്പാർട്മെന്‍റ് ചീഫ് എൻജിനീയർ വൈകുണ്ഡ നാഥ് സാരംഗിയാണ് വിജിലൻസിന്‍റെ പിടിയിലായത്. വൈകുണ്ഡ നാഥിന്‍റെ ഉടമസ്ഥതയിലുള്ള ഏഴ് ഇടങ്ങളിൽ ഒരേ സമയം നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ഫ്ലാറ്റിന്‍റെ ജനൽ വഴി അഞ്ഞൂറിന്‍റെ നോട്ടുകൾ വാരിയെറിഞ്ഞ് റെയ്ഡിൽ നിന്ന് രക്ഷപ്പെടാനായി വൈകുണ്ഡ നാഥ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 12 ഇൻസ്പെക്റ്റർമാരും ആറ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർമാരും മറ്റു ജീവനക്കാരും അടങ്ങുന്ന 26 പേരുടെ സംഘമാണ് പരിശോധന നടത്തിയത്.
അങ്കൂൾ വിജിലൻസ് സ്പെഷ്യൽ ജഡ്ജിയുടെ വാറന്‍റുമായാണ് സംഘമെത്തിയത്. വൈകുണ്ഡ നാഥിന്‍റെ കൈയിൽ കണക്കിൽ പെടാത്തത്ര പണമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെയാണ് പരിശോധന നടത്തിയത്. അങ്കൂളിലെ രണ്ട് നില വീട്, ഭുവനേശ്വറിലെയും പുരിയിലെയും ഫ്ലാറ്റുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഭുവനേശ്വറിലെ ഫ്ലാറ്റിൽ നിന്ന് മാത്രം 1 കോടി രൂപയാണ് പിടിച്ചെടുത്തത്. അങ്കൂളിലെ വീട്ടിൽ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തു. പണം എണ്ണുന്ന യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ഇതെല്ലാം എണ്ണി തിട്ടപ്പെടുത്തിയത്. അന്വേഷണം തുടരുകയാണ്.