കർണാടകയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന രണ്ട് പാക്കിസ്ഥാൻകാർ അറസ്റ്റിൽ
ചിക്കബല്ലാപുര: കർണാടകയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന രണ്ട് പാക്കിസ്ഥാൻ സ്വദേശികളെ അറസ്റ്റു ചെയ്തു. പൗരത്വം മറച്ചുവച്ചുകൊണ്ട് കർണാടകയിൽ ഇവർ റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും സ്വന്തമാക്കിയെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഫറ നാസ്, ഇവരുടെ മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. യുഎഇയിൽ ജോലി ചെയ്തിരുന്ന ചിക്കബല്ലാപുരയിലെ ബാഗേപള്ളി സ്വദേശിയായ മുഹമ്മദ് അയൂഖ് ഖാൻ എന്നയാളുടെ ഭാര്യയാണ് ഫറ നാസ്. നാലു മക്കളാണ് ദമ്പതികൾക്കുള്ളത്. ഇവരിൽ അറസ്റ്റിലായ മകനായ മുഹമ്മദ് ഫർദീൻ പാക്കിസ്ഥാനിലാണ് ജനിച്ചത്. നിലവിൽ ബാഗേപള്ളിയിലാണ് കുടുംബം താമസിക്കുന്നത്. ഫറ നാസും മുഹമ്മദ് ഫർദീനും പാക്കിസ്ഥാൻകാരാണെന്നും മുഹമ്മദ് അയൂബ് ഖാനും മറ്റു മൂന്നു മക്കളും ഇന്ത്യക്കാരാണെന്നും ചിക്കബല്ലാപുര ജില്ലാ പൊലീസ് മേധാവി കൗശൽ ചൗക്സെ പറഞ്ഞു.
പൗരത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചുകൊണ്ട് നേടിയതിനാൽ റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും അധികൃതർ റദ്ദാക്കി. ബാഗേപള്ളി തഹസിൽദാരുടെ പരാതിയെ തുടർന്ന് അമ്മയ്ക്കും മകനുമെതിരെ ഭാരതീയ ന്യായ സംഹിത, ഫോറിനേഴ്സ് ആക്റ്റ്, റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾസ് ആക്റ്റ് എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.