അർച്ചന തങ്കച്ചൻ
കോഴിക്കോട്: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി അറസ്റ്റിൽ. കോരൻചിറ സ്വദേശിനി അർച്ചന തങ്കച്ചനാണ് (28) അറസ്റ്റിലായത്. വിദേശത്ത് ജോലി ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്നു രണ്ടു തവണയായി 3 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
2023ലായിരുന്നു സംഭവം. അർച്ചന വയനാടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പന്നിയങ്കര പൊലീസ് ഇൻസ്പെക്റ്റർ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അർച്ചന സ്വകാര‍്യ സ്ഥാപനത്തിന്‍റെ ഉടമയും മാനേജറുമാണെന്ന് ധരിപ്പിച്ച് പലരിൽ നിന്നും പണം തട്ടിയെടുത്തതായാണ് വിവരം. അർച്ചനയുടെ പേരിൽ എറണാകുളം പൊലീസ് സ്റ്റേഷനിൽ രണ്ടും വെള്ളമുണ്ടയിൽ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുമ്പ് ബില‍്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അർച്ചന അറസ്റ്റിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരസ‍്യങ്ങൾ നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.