പ്രതീകാത്മക ചിത്രം
ചിക്കബല്ലാപുര: കർണാടകയിൽ കോടതി മുറിയ്ക്ക് അകത്ത് ദുർമന്ത്രവാദം നടത്തിയ വയോധികയെ പൊലീസ് അറസ്റ്റു ചെയ്തു. സിവിൽ കേസിന്‍റെ വിചാരണയ്ക്ക് എത്തിയ 65കാരിയാണ് അറസ്റ്റിലായത്. ചിക്കബല്ലാപുരയിലാണ് സംഭവം.
മഞ്ജുള എന്ന സ്ത്രീയാണ് അറസ്റ്റിലായത്. വിചാരണ ദിവസം നേരത്തെ എത്തിയ ഇവർ ജഡ്ജിയുടെ കസേരയിൽ വെള്ള കടുക് വിത്തുകൾ വിതറുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പൊലീസിൽ പരാതി നൽകി. തുടർന്ന് കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഈവിൾ പ്രാക്റ്റീസസ് ആൻഡ് ബ്ലാക്ക് മാജിക് നിയമപ്രകാരം പൊലീസ് ഇവർക്കെതിരേ കേസെടുത്തു. അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ ഇപ്രകാരം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കോടതി മുറിയ്ക്ക് അകത്ത് സ്ത്രീ ദുർമന്ത്രവാദ പ്രവൃത്തികൾ നടത്തുന്നിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ സ്ത്രീയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.