മുഖ്യപ്രതി മനോജിത് മിശ്ര
കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് ആസൂത്രിതമെന്ന് പൊലീസ്. അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് വിദ്യാർഥി വിഭാഗം നേതാവ് മനോജിത്ത് മിശ്ര, പ്രതിം മുഖർജി, സൈബ് അഹമ്മദ് എന്നിവരുടെ സംഘം ദിവസങ്ങൾക്കു മുൻപേ പദ്ധതി തയാറാക്കിയിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി കോളെജിൽ പ്രവേശനം ലഭിച്ചെത്തിയ ആദ്യ ദിനം തന്നെ മനോജിത്ത് മിശ്ര നോട്ടമിട്ടിരുന്നതായും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഒമ്പതംഗ പ്രത്യേക സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിക്കുമേൽ ലൈംഗികാതിക്രമം നടത്താൻ പ്രതികൾക്ക് സൗകര്യമൊരുക്കിയ സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു.
പീഡനദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താനായിരുന്നു പദ്ധതിയെന്നും ഈ മൊബൈലിനുവേണ്ടിയുളള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.