ഒമാനിൽ നിന്നും രാസലഹരി നാട്ടിലെത്തിച്ച് വിൽപ്പന നടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ
file image
പാലക്കാട്: ഏജന്‍റ് മുഖേന രാസലഹരി ഒമാനിൽ നിന്നു നാട്ടിലെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ ഇല‍്യാസ്, ഫഹദ് അലവി എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 600 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു വച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഗ്രാമിന് 15,000 രൂപ നൽകിയാണ് ഒമാനിൽ നിന്ന് രാസലഹരി പാലക്കാട് എത്തിച്ചതെന്നും, 5 കിലോഗ്രാമിലധികം ഉണ്ടായിരുന്ന എംഡിഎംഎയിൽ തങ്ങളുടെ പങ്കെടുത്ത ശേഷം ബാക്കി ചെന്നൈയിലുള്ള മലയാളി ഏജന്‍റിനു നൽകിയെന്നുമാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് അന്വേഷണം ചെന്നൈയിലേക്ക് വ‍്യാപിപ്പിച്ചു. ചെന്നൈയിൽ വിമാനമിറങ്ങിയ ഇവർ കോയമ്പത്തൂർ വരെ സ്വകാര‍്യ ബസിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലുമെത്തി. തുടർന്ന് പട്ടാമ്പി, മലപ്പുറം ജില്ലകളുടെ അതിർത്തികളിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.