അഡ്വ. പി.ജി. മനു
കൊല്ലം: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലായിരുന്ന മുൻ സർക്കാർ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
പീഡന കേസിൽ ജാമ്യത്തിലായിരുന്ന സമയത്ത് തന്നെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയും മനുവിനെതിരേ ഉയർന്നിരുന്നു. ഭർത്താവിന്‍റെ ജാമ്യം റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഇതെത്തുടർന്ന് മനു കുടുംബസമേതം യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിച്ചിരുന്നു.
ഈ സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായപ്പോഴാണ് മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവും നിലനിന്നിരുന്നു.
എറണാകുളം പിറവം സ്വദേശിയാണ് അഡ്വ. പി.ജി. മനു. കേസിന്‍റെ ആവശ്യങ്ങൾക്കായി പോകുമ്പോൾ താമസിക്കുന്നതിനാണ് കൊല്ലത്ത് വാടകയ്ക്ക് വീടെടുത്തിരുന്നത്.
ഇവിടെവച്ച് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2018ലാണ് ഇയാൾക്കെതിരേ ആദ്യ പീഡന കേസ് വരുന്നത്. പീഡനത്തിന് ഇരയായ യുവതി, പൊലീസിന്‍റെ നിർദേശ പ്രകാരം നിയമോപദേശം തേടി മനുവിനെയാണ് സമീപിച്ചത്. തുടർന്ന് എറണാകുളം കടവന്ത്രയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
തുടർന്ന് രണ്ടു തവണ കൂടി പീഡിപ്പിക്കപ്പെട്ട ശേഷം യുവതി പൊലീസിൽ പരാതി നൽകി. പീഡനത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും മനു മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും പരാതിയിൽ പറയുന്നു.