അറസ്റ്റിലായ പ്രതികളുമായി ബോധ് ഗയ പൊലീസ്
പറ്റ്ന: ബിഹാറിലെ ഗയ ജില്ലയിൽ ഹോം ഗാർഡ് റിക്രൂട്ട്മെന്‍റ് ടെസ്റ്റിനിടെ കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി.
വ്യാഴാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ചാണ് ഇരുപത്താറുകാരി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഹോം ഗാർഡ് റിക്രൂട്ട്മെന്‍റിന്‍റെ ഫിസിക്കൽ ടെസ്റ്റിനിടെയായിരുന്നു സംഭവം.
ടെസ്റ്റിൽ പങ്കെടുക്കുന്നതിനിടെയാണ് യുവതി ബോധരഹിതയായി കുഴഞ്ഞുവീണത്. അധികൃതർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഏർപ്പെടാകാക്കി. ആംബുലൻസിൽ അർധബോധാവസ്ഥയിൽ കിടക്കുന്ന സമയത്ത് 3-4 ആളുകൾ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോധ് ഗയ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെയും ഫൊറൻസിക് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, അതിലുണ്ടായിരുന്ന ടെക്നീഷ്യൻ അജിത് കുമാർ എന്നിവരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം പോയ വഴിയും സമയവും സ്ഥിരീകരിച്ചിട്ടുണ്ട്.