ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം; അധ്യാപകന് സസ്പെൻഷൻ
ബാലിയ: ആറാം ക്ലാസ് വിദ്യാർഥിനിയോട് സ്ഥിരമായി മോശമായി പെരുമാറിയിരുന്ന അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഉത്തപ്രദേശിലെ ബാലിയയിലുള്ള സർക്കാർ സ്കൂളിലെ അമ്പത് വയസുള്ള അധ്യാപകനെതിരേയാണ് നടപടിയെടുത്തത്. വിദ്യാർഥികളുടെ മാതാപിതാക്കളും ഗ്രാമീണരും ചേർന്ന് സ്കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സുനിൽ ചൗബോ അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അധ്യാപകൻ പെൺകുട്ടിയെ ഒറ്റയ്ക്ക് സ്കൂളിലെ സ്മാർട് ക്ലാസ്റൂമിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് അശ്ലീലമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി. പരാതിപ്പെട്ടാൽ സ്കൂളിൽ നിന്ന് പെൺകുട്ടിയുടെ പേരു വെട്ടുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു.
അധ്യാപകനെതിരേ വിദ്യാർഥികളും സഹ അധ്യാപകരും മൊഴി നൽകിയിട്ടുണ്ട്. കുട്ടിയോട് മോശമായി പെരുമാറുന്നതിനെ ചോദ്യം ചെയ്ത അധ്യാപകരോടെല്ലാം പ്രതി കയർത്തു സംസാരിച്ചിരുന്നതായും കണ്ടെത്തി. ആരോപണം ഗുരുതരമാണെന്നും വിദ്യാർഥിനികളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.