കാസര്‍കോട്: ബദിയടുക്കയിൽ യുവാവിന്‍റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലായിരുന്ന 10-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തൽ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബദിയടുക്ക സ്വദേശിയായ 16കാരിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. 5 ദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി.
ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. വിദ്യാർഥിയുടെ മരണമൊഴിയനുസരിച്ച് ഇയാൾക്കതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ അന്‍വറിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടുന്നത്. ഇക്കഴിഞ്ഞ 23 വൈകീട്ടാണ് പെൺകുട്ടി വീടുനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുന്നത്.