പ്രതികൾ
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളെജിലെ മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ശ്രീഹരി, അനീഷ് എന്നീ പ്രതികൾ പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ടെലഗ്രാം ഗ്രൂപ്പിൽ അംഗങ്ങളായിരുന്നവർക്കെതിരേ പോക്സോ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ടെലഗ്രാമിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അറസ്റ്റിലേക്ക് പൊലീസ് കടക്കുക. പ്രതികളുമായി ബന്ധമുള്ള നിരവധി പേരെ ചോദ‍്യം ചെയ്തെങ്കിലും വ‍്യക്തമായ തെളിവില്ലാത്തതാണ് അറസ്റ്റ് വൈകാൻ കാരണം.
കേസിലെ രണ്ടാം പ്രതി സനീഷ് ആരംഭിച്ച മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പിൽ ആകെ 12 അംഗങ്ങളാണുണ്ടായിരുന്നത്. ഗ്രൂപ്പിലെ ചാറ്റുകളുടെ വിവരം ഇതുവരെ ടെലഗ്രാമിൽ നിന്നും ലഭിച്ചിട്ടില്ല. നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കൂടുതൽ വിവരങ്ങൾ തേടി പൊലീസ് ടെലഗ്രാമിന് കത്തും നൽകിയിരുന്നു. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്‍റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.