തൃശൂർ: വരന്തരപ്പിള്ളയിൽ യുവാവിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് നടപടി. നിഷയാണ് (43) അറസ്റ്റിലായത്. നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനും നിഷ തൃശൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. നിഷയുടെ ഫോൺ വിളികളിൽ വിനോദിന് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നു. സംഭവദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ വിനോദ്, നിഷ ഫോൺ വിളിച്ചിരിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇരുവരും ഇതിനെച്ചൊല്ലി തർക്കം ഉണ്ടാവുകയും നിഷയുടെ കൈയിൽ നിന്നു ഫോൺ തട്ടിപ്പറിക്കാനും വിനോദ് ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ പിടിവലിയുണ്ടായപ്പോൾ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതിൽ കുപിതയായ നിഷ സമീപത്തുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വിനോദിനെ കുത്തുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിൽ അവശനായി ഇരിക്കുന്നത് കണ്ട് ഭയന്ന നിഷ മുറിവ് അമർത്തിപ്പിടിച്ചു. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. കുറെ സമയം കഴിഞ്ഞിട്ടും രക്തസ്രാവം നിൽയ്ക്കാതിനെ തുടർന്ന് വിനോദിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ വിനോദ് മരിച്ചു.
പിടിവലിക്കിടെ എന്തോകൊണ്ട് മുറിവുണ്ടായി എന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്. വിനോദിന്‍റെ അസ്വാഭാവിക മരണത്തെത്തുടർന്ന് വരാന്തപള്ളി പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.
ഇരുവരുടെയും അയൽവീടുകളിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് വഴക്ക് പതിവാണെന്ന് മനസിലാവുന്നത്. ഇതിനിടയിൽ വിനോദ് ആശുപത്രി ചികിത്സയലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു. വീട്ടിലെത്തിയ നിഷ കത്തി കഴുകിയ ശേഷം ഒളിപ്പിച്ചുവയ്ക്കുകയും സംഭവസമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളയുകയും ചെയ്തു.
മരണാനന്തരച്ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. പിടിവലിക്കിടെ താഴെ വീണ് മുറവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന നിഷ പിന്നീട് പിടിച്ചു നിൽക്കാനാവാതെ നടന്ന സംഭവങ്ങൾ ഏറ്റുപറയുകയായിരുന്നു. വിനോദിന്‍റെ മരണകാരണം കണ്ടെത്തി പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ച അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രയും പ്രദേശവാസികളും അഭിനന്ദിച്ചു.